ബ്രിട്ടൺ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ പൂന്തോട്ടത്തിലേക്ക് വെങ്കല ശിൽപം വാങ്ങിയ പ്രധാനമന്ത്രി ഋഷി സുനകിന്റെ തീരുമാനം വിവാദമാകുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് പൂന്തോട്ടത്തിലേക്കാണ് 1.3 ദശലക്ഷം പൗണ്ട് (ഏകദേശം 12 കോടി ഇന്ത്യൻ രൂപ) ചെലവിട്ട് വെങ്കല ശിൽപം വാങ്ങിയത്.
അതേസമയം വിലക്കയറ്റം, ഗാർഹിക ബില്ലുകൾ, ചെലവുചുരുക്കൽ നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ ബ്രിട്ടണിൽ വലിയ പ്രതിസന്ധി തുടരുകയാണ്. ഇതിനെ തുടർന്നാണ് പ്രമുഖ ബ്രിട്ടീഷ് കലാകാരനിൽ നിന്ന് ശിൽപം വാങ്ങാനുള്ള യു.കെ ഗവൺമെന്റിന്റെ തീരുമാനത്തെ ജനങ്ങൾ രൂക്ഷമായി വിമർശിച്ചത്. ഹെൻറി മൂർ ‘വർക്കിംഗ് മോഡൽ ഫോർ സീറ്റഡ് വുമൺ എന്ന ശിൽപമാണ് പൂന്തോട്ടത്തിൽ സ്ഥാപിക്കാനായി സർക്കാർ ലേലത്തിൽ സ്വന്തമാക്കിയത്.
കഴിഞ്ഞമാസമായിരുന്നു ലേലം. എന്നാൽ ജനങ്ങളുടെ നികുതിപ്പണം അനാവശ്യ ചെലവുകൾക്ക് ഉപയോഗിക്കുന്നത് നിലവിലെ സാഹചര്യത്തിന് അനുയോജ്യമല്ലെന്നും ഇത് ധൂർത്താണെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം ബ്രിട്ടൻ കടുത്ത വരൾച്ച നേരിട്ടിരുന്ന സമയത്ത് സ്വകാര്യ ഭവനത്തിൽ വലിയ സ്വിമ്മിങ് പൂൾ പണിതതിനും ഋഷി സുനക് പഴികേട്ടിരുന്നു. ബ്രിട്ടന്റെ 57-ാമത് പ്രധാനമന്ത്രിയും ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനുമാണ് 42കാരനായ ഋഷി സുനക്.