അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടിക്കെതിരെ ആൺകുട്ടികളുടെ പ്രതിഷേധം. ക്ലാസുകളും പരീക്ഷകളും ബഹിഷ്കരിച്ചാണ് ഇവർ പ്രതിഷേധിച്ചത്. കൂടാതെ പെൺകുട്ടികളുടെ ക്ലാസുകൾ പുനരാരംഭിച്ചില്ലെങ്കിൽ ബഹിഷ്കരണം തുടരുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി.
അതേസമയം പ്രതിഷേധങ്ങളുടെ നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘അവൾ പഠിക്കട്ടെ’ എന്ന ഹാഷ് ടാഗോടെയാണ് സമൂഹ മാധ്യമങ്ങളിൽ കാമ്പയിനുകൾ നടക്കുന്നത്. ഈ സാഹചര്യത്തിൽ കാബൂൾ സർവകലാശാലയിലെ നിരവധി അധ്യാപകരും തീരുമാനം പുനഃപരിശോധിക്കാൻ താലിബാനോട് ആവശ്യപ്പെട്ടു.
കൂടാതെ താലിബാന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് നിരവധി അധ്യാപകർ ജോലി രാജിവെച്ചതായും റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഡിസംബർ 20നാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം നിർത്തിയതായി ഉത്തരവിട്ടത്. ഇത് ലോക വ്യാപകമായി വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.