തിരുവനന്തപുരം: കേരളത്തിൽ ഇന്നും വേനൽമഴയ്ക്ക് സാധ്യത. മലപ്പുറത്തും വയനാട്ടിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം,കൊല്ലം, പത്തനംതിട്ട ജില്ലകളിലെല്ലാം ശനിയാഴ്ച വൈകിട്ട് മഴ കിട്ടി. മണ്ണാർക്കാട്, പാലാ, ഇടുക്കി പൈനാവ് എന്നിവിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായി. തൃശ്ശൂരിൽ അമ്മാടം കോടന്നൂർ മേഖലകളിൽ മഴയ്ക്ക് പിന്നാലെ വലിയ അളവിൽ പത രൂപപ്പെട്ടത് ജനങ്ങൾക്ക് കൌതുകമായി.
ചരിത്രത്തിൽ ഇല്ലാത്ത തരം കാലാവസ്ഥയാണ് നിലവിൽ കേരളത്തിലെന്ന് ചില കാലാവസ്ഥ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അൾട്ര വയലറ്റ് രശ്മികൾ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ചൂടിനെതിരെ മുൻകരുതൽ എന്ന നിലയിൽ യെല്ലോ അലർട്ട് പല ജില്ലകളിലും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് വേനൽമഴ ശക്തിപ്പെട്ടതും മഴയ്ക്കുള്ള യെല്ലോ അലർട്ടും പ്രഖ്യാപിച്ചതും.