ലോകത്തെ ഏറ്റവും ഉയരമുള്ള വനിതയുടെ ആകാശയാത്രാ ചിത്രങ്ങൾ വൈറലായി. 7 അടി 0.7 ഇഞ്ച് ഉയരമുള്ള തുർക്കി സ്വദേശി റുമെയ്സ ഗെൽഗിയാണ് ആദ്യ വിമാനയാത്രയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ടർക്കിഷ് എയർവേയ്സിൽ ഇസ്താംബുളിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേയ്ക്കാണ് റുമെയ്സ യാത്ര ചെയ്തത്. യാത്ര സുഗമമാക്കാൻ എയർലൈൻ കമ്പനി ഇക്കണോമി ക്ലാസിലെ 6 സീറ്റുകൾ റുമെയ്സയ്ക്ക് വേണ്ടി എടുത്തുമാറ്റി. ശേഷം സ്ട്രെച്ചർ പോലുള്ള സീറ്റ് സംവിധാനമൊരുക്കി.
കഴിഞ്ഞവർഷം 24 ആമത്തെ വയസ്സിലാണ് ലോകത്തെ ഏറ്റവും ഉയരമുള്ള വനിത എന്ന ഗിന്നസ് റെക്കോർഡ് റുമെയ്സ സ്വന്തമാക്കിയത്. അസ്ഥികളുടെ അമിത വളർച്ചയ്ക്ക് കാരണമാകുന്ന വീവർ സിൻഡ്രോം എന്ന അസുഖമാണ് റുമെയ്സയ്ക്ക്. അതുകൊണ്ടുതന്നെ സോഫ്റ്റ്വെയർ മേഖലയിൽ പ്രവർത്തിക്കുന്ന യുവതി പ്രത്യേകം ഡിസൈൻ ചെയ്ത വീൽചെയറിലാണ് സഞ്ചരിക്കുക.
അതേസമയം ആറ് മാസം അമേരിക്കയിൽ താമസിക്കാനാണ് തീരുമാനം. ഇത് ആദ്യ വിമാനയാത്രയാണെന്നും അവസാനത്തെ യാത്ര ആകരുതേ എന്ന അടിക്കുറിപ്പോടെയാണ് റുമെയ്സ ഇൻസ്റ്റഗ്രാമിൽ യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ചത്. പോസ്റ്റിന് ലൈക്കുകളേറെ ലഭിക്കുകയും ചെയ്തു.