ലോക പെട്രോളിയം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി സൗദി അറേബ്യ. പരിപാടി സംഘടിപ്പിക്കാനുള്ള സൗദിയുടെ സന്നദ്ധതക്ക് വേൾഡ് പെട്രോളിയം കൗൺസിലാണ് അംഗീകാരം നൽകിയത്. ഏറ്റവും വലിയ എണ്ണയുൽപാദന, കയറ്റുമതി രാജ്യമെന്ന നിലയ്ക്ക് സൗദിയുടെ ആവശ്യം അംഗീകരിക്കുകയാണെന്ന് വേൾഡ് പെട്രോളിയം കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. പീയേഴ്സ് റീമർ യൂത്ത് ഫോറത്തിൽ പ്രഖ്യാപിച്ചു. റിയാദിൽ വച്ച് 2026ലാണ് 25ാമത് ലോക പെട്രോളിയം കോൺഗ്രസ് സമ്മേളിക്കുക.
കസാഖിസ്ഥാനിൽ നടന്ന കൗൺസിൽ യൂത്ത് ഫോറത്തിന്റെ സംഘടന സമിതിയിൽ സൗദി ഊർജ മന്ത്രാലയത്തിന്റെ നീക്കത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ലോകരാജ്യങ്ങളിലെ ഊർജ മേഖല നേരിടുന്ന പ്രതിസന്ധികളും വികസന സാധ്യതകളുമാണ് കോൺഗ്രസിൽ പ്രധാനമായും ചർച്ചയാവുക. മൂന്നു വർഷത്തിലൊരിക്കലാണ് വേൾഡ് പെട്രോളിയം കോൺഗ്രസ് സമ്മേളിക്കാറുള്ളത്. 24ാമത് കോൺഗ്രസ് അടുത്ത വർഷം സെപ്റ്റംബർ 17 മുതൽ 21 വരെയുള്ള തീയതികളിൽ കാനഡയിലെ കാൽഗറിയിലാണ് ചേരുക.