ഫിഫ ഖത്തർ ലോകകപ്പ് നിയന്ത്രിക്കുന്നത് വനിതാ റഫറിമാർ. ചരിത്രത്തിലാദ്യമായാണ് പുരുഷ ലോകകപ്പിൽ വനിതാ റഫറിമാർ മത്സരം നിയന്ത്രിക്കുന്നത്. പ്രധാന റഫറിമാരിലും അസി.റഫറിമാരിലുമായി 6 പേർ വനിതകളാണുള്ളത്. എന്നാൽ ആകെ 36 റഫറിമാർ, 69 അസി.റഫറിമാർ, 24 വിഡിയോ മാച്ച് ഒഫീഷ്യൽസ് എന്നിവരാണ് മത്സരത്തിന്റ ഭാഗമായുണ്ടാവുക.
ജപ്പാന്റെ യോഷിമിക്ക് പുറമെ പ്രധാന റഫറിമാരായി ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രപ്പാർട്ട്, റുവാണ്ടയുടെ സലിമ മുകൻസംഘ എന്നിവരും അസി. റഫറിമാരായി ബ്രസീലിന്റെ നിയുസ ബാക്ക്, മെക്സിക്കോയുടെ കരൻ ഡിയാസ്, യുഎസിന്റെ കത്രിൻ നെസ്ബിറ്റ് എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഫിഫയുടെ പുരുഷ ലോകകപ്പിലെ പ്രഥമ വനിതാ റഫറിമാരിൽ ഒരാളെന്ന നിലയിൽ പരിഭ്രാന്തിയുണ്ടെങ്കിലും ആവേശത്തിലാണെന്ന് ജപ്പാന്റെ പ്രഥമ വനിതാ റഫറി യോഷിമി യമഷിത പറഞ്ഞു. 2019 വനിതാ ലോകകപ്പ്, 2020 ടോക്കിയോ ഒളിംപിക്സ് ഗെയിംസ്, ജെ-ലീഗ്, ഏഷ്യൻ ചാംപ്യൻസ് ലീഗ് എന്നീ മത്സരങ്ങളിലും യോഷിമി റഫറിയായിട്ടുണ്ട്. നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള തയാറെടുപ്പിലാണ് യോഷിമി.