വിലപേശലിനും തർക്കത്തിനും ഒടുവിൽ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങി. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ, കെ.എൻ. ത്രിപാഠി എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഖാര്‍ഗെ പത്രിക സമര്‍പ്പിച്ചത്.
ഖാർഗെയുടെ നോമിനേഷനിൽ ഒപ്പിട്ടവരിൽ ജി-23 നേതാവ് മനീഷ് തിവാരിയും മുതിർന്ന നേതാക്കളായ എ.കെ.ആന്റണി, ഗെഹ്ലോട്ട്, അംബികാ സോണി, അജയ് മാക്കൻ, സൽമാൻ ഖുർഷിദ് എന്നിവരും ഉൾപ്പെടുന്നു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തന്നെ പിന്തുണച്ചതിന് എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുതിർന്ന നേതാക്കളോട് നന്ദി പറയുന്നുവെന്ന് നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം ഖാർഗെ പറഞ്ഞു. രാജ് ഘട്ട് സന്ദർശിച്ച ശേഷമാണ് തരൂർ നാമനിർദേശ പത്രിക സമർപ്പിച്ചത്. തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ട കേരളത്തിൽ നിന്നുള്ള ഏക എംപി രാഘവൻ ആയിരുന്നു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്ലികാർജുൻ ഖാർഗെയുടെ നാമനിർദ്ദേശത്തെ ഞാൻ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കോൺഗ്രസ് എംപി ദീപേന്ദർ എസ് ഹൂഡ പറഞ്ഞു. ഒക്ടോബർ 17ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ 9,100-ലധികം പ്രതിനിധികൾക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ട്. ഒക്ടോബർ 19ന് ഫലം പ്രഖ്യാപിക്കും.