ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഹലോയ്ക്ക് പകരമായി ഇനി വന്ദേമാതരം എന്ന് പറയണം. സർക്കാരുദ്യോഗസ്ഥർക്ക് നിര്‍ദേശവുമായി മഹാരാഷ്ട്ര സര്‍ക്കാരാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇനി മുതൽ എല്ലാ ഫോണ്‍ സംഭാഷണങ്ങളും വന്ദേമാതരം പറഞ്ഞുകൊണ്ട് ആരംഭിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. എല്ലാ വകുപ്പ് തലവന്മാരും പുതിയ രീതിയെ പ്രോത്സാഹിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഈ നിർദേശം അടിച്ചേല്‍പ്പിക്കുകയല്ല മറിച്ച് ഇത്തരമൊരു ശീലം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് മഹാരാഷ്ട സര്‍ക്കാർ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും പുതിയ നിർദേശം പാലിക്കണം. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഗവണ്മെന്റ് റെസല്യൂഷന്‍ പറയുന്നു. അതേസമയം ഗാന്ധി ജയന്തി ദിനമായ ഇന്നുമുതലാണ് സംസ്ഥാനമെമ്പാടും പുതിയ മാറ്റത്തിനായുള്ള ക്യാംപെയ്ന് ആരംഭിക്കുന്നത്.
ഹലോ പറയുന്നത് പാശ്ചാത്യസംസ്കാരത്തിന്റെ ഭാഗമാണ്. വന്ദേ മാതരമെന്നാല് മാതാവിന് മുന്നില്‍ പ്രണമിക്കുക എന്നാണ് അര്‍ഥം. ഇത്തരമൊരു സംസ്കാരം സംസ്ഥാനമാകെ വളര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സുധിര്‍ മുംഗന്തിവാര് പറഞ്ഞു. വാര്‍ധയില്‍ വച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം മുംഗന്തിവാറാണ് ക്യാംപെയ്ന് തുടക്കം കുറിച്ചത്.