കോട്ടയം: ആവേശകരമായ പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളിയിൽ വിധിയെഴുതി ജനം. രാവിലെ മുതൽ കണ്ട തിരക്ക് എല്ലാ ബൂത്തുകളിലും വൈകുന്നേരം വരെയും ഉണ്ടായിരുന്നു. വൈകിട്ടോടെ പോളിംഗ് അവസാനിക്കുമ്പോൾ 72.91 ശതമാനമാണ് പോളിംഗ്. അന്തിമ കണക്കുകൾക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വാർത്താക്കുറിപ്പ് ഇറക്കിയാൽ മാത്രമേ കൃത്യമായ പോളിംഗ് കണക്ക് ലഭ്യമാവൂ. പല ബൂത്തുകളിലും ആറ് മണിക്ക് ശേഷവും ആളുകളുടെ നീണ്ട ക്യൂ പോളിംഗ് ബൂത്തുകളിലുണ്ടായിരുന്നു. ഇവർക്കെല്ലാം ടോക്കണുകൾ നൽകി വോട്ട് ചെയ്യാൻ അവസരം നൽകി.
2021-ലെ പൊതുതെരഞ്ഞെടുപ്പിൽ 74.84 ശതമാനമായിരുന്നു പോളിംഗ്. ഇതിനോട് അടുത്ത നിലയിലുള്ള പോളിംഗാണ് ഇപ്പോഴും രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ എന്ത് ട്രെൻഡാണ് തെരഞ്ഞെടുപ്പിലുണ്ടാവുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത് ഉമ്മൻചാണ്ടിയുടെ മരണത്തിന് ശേഷമുണ്ടായ ഉപതെരഞ്ഞെടുപ്പിൽ സഹതാപതരംഗമുണ്ടായോ എന്നതാണ് ചർച്ചകളുടെ കാതൽ.
അതേസമയം ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിനൊടുവിൽ, ഉപതെരഞ്ഞെടുപ്പിന് പോളിങ് ബൂത്തിൽ നിൽക്കുമ്പോഴും ഉമ്മൻചാണ്ടിയുടെ ചികിത്സ വിവാദത്തിലടക്കം മുന്നണികൾ തമ്മിൽ വാക്പോര് നടക്കുന്നതാണ് ഇന്ന് കണ്ടത്. കോൺഗ്രസ് നേതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം മുൻനിർത്തി ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ആരോപണം കടുപ്പിച്ചപ്പോൾ ഇടതു മുന്നണിക്ക് വിഷയദാരിദ്യമെന്നായിരുന്നു യു ഡി എഫ് തിരിച്ചടിച്ചത്. ഉമ്മൻചാണ്ടിയുടെ ചികിത്സ മുതൽ പുതുപ്പള്ളിയുടെ വികസനം വരെ ചൂടേറിയ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ പലതായിരുന്നു. ഉമ്മൻചാണ്ടിയെന്ന വികാരം യു ഡി എഫിന് കരുത്താകുമ്പോൾ അതേ ഉമ്മൻചാണ്ടിയുടെ ചികിത്സയിൽ വീഴ്ച വരുത്തിയെന്ന ആരോപണമാണ് ഇടത് സ്ഥാനാർഥി പോളിംഗ് ദിവസവും മുന്നോട്ടുവച്ചത്. ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത് കോൺഗ്രസുകാർ തന്നെയാണെന്നാണ് ജെയ്ക്കിന്റെ പക്ഷം.