ലാവൻഡർ പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന വയലറ്റ് പാടങ്ങളിൽ ഒട്ടകങ്ങൾ മേയുന്ന ചിത്രങ്ങൾ പകർത്തി കാഴ്ച്ചക്കാരെ അമ്പരപ്പിക്കുകയാണ് ഒരു സൗദി ഫോട്ടോഗ്രാഫർ. അബ്ദുൾ അസീസ് അൽഷമ്മരിയെന്ന ഈ ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. സാധാരണയായി മരുഭൂമിയുടെ പശ്ചാത്തലത്തിലാണ് ഒട്ടകങ്ങളുടെ ചിത്രങ്ങൾ കാണപ്പെടുന്നത്. എന്നാൽ പരമ്പരാഗതമായ അത്തരം ചിത്രങ്ങളെ അപ്രസക്തമാക്കുന്നതാണ് ലാവൻഡർ പാടത്തിന്റെ പശ്ചാത്തലത്തിൽ സൗന്ദര്യം തുളുമ്പുന്ന ഒട്ടകങ്ങളുടെ ചിത്രങ്ങൾ.
സൗദിയുടെ പല ഭാഗങ്ങളിലായി ലാവൻഡർ പൂക്കൾ വിരിഞ്ഞിട്ടുണ്ട്. ഇതിനിടയിലൂടെ ഒട്ടകങ്ങൾ മേഞ്ഞുനടക്കുന്ന ഭംഗിയുള്ള കാഴ്ചകളാണ് ഷമ്മരി ക്യാമറയിൽ പകർത്തിയത്. ഇത്തരത്തിൽ നിരവധി ചിത്രങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഷമ്മരി ക്യാമറയിലൂടെ പകർത്തിയിട്ടുള്ളത്.
അറേബ്യയിലെ നിരവധി ഫോട്ടോഗ്രഫി പ്രദർശനങ്ങളിൽ പങ്കെടുക്കുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട് ഷമ്മരി. കൂടാതെ ഷമ്മരിയുടെ ഓരോ ചിത്രങ്ങളിലും പ്രകൃതി ഭംഗിയും പുതിയ പ്രദേശങ്ങളും ഉയർത്തിക്കാട്ടുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണെന്നതും വലിയ പ്രത്യേകതയാണ്. അപൂർവ ഭൂപ്രദേശങ്ങളും വ്യത്യസ്ത കാലാവസ്ഥ കൊണ്ടും വേറിട്ടുനിൽക്കുന്നതാണ് സൗദിയുടെ പ്രകൃതി സവിശേഷതകൾ.
സൗദി ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും അവിഭാജ്യ ഘടകമാണ് ഒട്ടകങ്ങൾ. ഒട്ടകങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ പൊള്ളുന്ന സൂര്യന് താഴെയുള്ള മണൽക്കൂനകൾക്ക് മുകളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ആദ്യം ഓർമ വരുക. അത്തരത്തിലുള്ള പരമ്പരാഗത കാഴ്ചകളിൽ നിന്നും ലോകത്തെ മാറിചിന്തിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഷമ്മരി പറഞ്ഞു. സൗദി അറേബ്യയുടെ വടക്കൻ പ്രദേശങ്ങളിലെ മരുഭൂമികളിൽ കഴിയുന്ന ഒട്ടകങ്ങളാണ് ഷമ്മരിയുടെ ചിത്രങ്ങളിലധികവും കാണപ്പെടുക.