ലൈംഗികാരോപണ വിധേയനായ ബി.ജെ.പി എംപി യും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ സമരം ചെയ്യുന്ന തങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ക്രിക്കറ്റ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുസ്തി താരവും സമരത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന വിനേഷ് ഫോഗട്ട് . അധികാരത്തിലുള്ളവർക്കെതിരെ എഴുന്നേറ്റു നിൽക്കാൻ പോലും ധൈര്യമില്ലാത്ത ക്രിക്കറ്റ് താരങ്ങളുടെ സമീപനം തന്നെ വേദനിപ്പിക്കുന്നുവെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിനേഷ് ഫോഗട്ട് പറഞ്ഞു.
“രാജ്യം മുഴുവൻ ക്രിക്കറ്റ് ആരാധകരാണ്. എന്നാൽ ഒരു ക്രിക്കറ്റ് താരത്തിന് പോലും ധൈര്യമില്ല. ഞങ്ങളുടെ പക്ഷം ചേർന്ന് പറഞ്ഞില്ലെങ്കിലും നീതിയുടെ പക്ഷത്ത് നിന്നും നിഷ്പക്ഷമായ സന്ദേശമെങ്കിലും നൽകാൻ തയ്യാറായിക്കൂടെ?അതുപോലും ഇല്ലെന്നുള്ളതാണ് എന്നെ വേദനിപ്പിക്കുന്നത്.” വിനേഷ് ഫോഗാട്ട് പറയുന്നു.
യു എസ്- ൽ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ മൂവ്മെന്റ് നടന്നപ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിന്നിരുന്നു.ഇന്ത്യയിലെ പല ക്രിക്കറ്റർമാരും അതിനു പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ആ പിന്തുണയൊന്നും തങ്ങൾക്ക് ലഭിക്കില്ലേയെന്നും വിനേഷ് ഫോഗട്ട് ചോദിക്കുന്നു.
“ഈ വിഷയത്തിൽ കായികതാരങ്ങൾ തുറന്ന അഭിപ്രായം നടത്തണമെന്നാവശ്യപ്പെട്ട് ഞാനടക്കമുള്ളവർ വിഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ എന്തിനെയാണ് അവർ ഭയപ്പെടുന്നതെന്ന് ഞങ്ങൾക്കറിയില്ല. തങ്ങളുടെ പരസ്യ കരാറും സ്പോണ്സർഷിപ്പിനെയുമൊക്കെ ബാധിക്കുമെന്ന പേടിയായിരിക്കാം അവർക്ക്. പ്രതിഷേധിക്കുന്ന അത്ലറ്റുമാരോട് സഹകരിക്കാത്ത സമീപനം വേദനാജനകമാണ്”-വിനേഷ് ഫോഗാട്ട് വിശദീകരിക്കുന്നു
തങ്ങൾ രാജ്യത്തിനായി എന്തെങ്കിലും നേട്ടം കൈവരിക്കുമ്പോൾ ക്രിക്കറ്റ് താരങ്ങളുൾപ്പടെ അഭിനന്ദനമറിയിക്കാൻ രംഗത്ത് വരാറുണ്ടെന്നും എന്നാൽ ഇപ്പോൾ എന്ത് പറ്റി എന്നും വിനേഷ് ഫോഗാട്ട് ക്രിക്കറ്റ് താരങ്ങളോട് ചോദിക്കുന്നു.സോഷ്യൽ മീഡിയയിൽ മനോഹര സന്ദേശങ്ങൾ പോസ്റ്റ് ചെയുന്ന ഇവർ ഇത്തരം സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയയിൽ നിന്നും പുറത്തിറങ്ങി തങ്ങളുടെ യഥാർത്ഥ വികാരങ്ങൾ പ്രകടിപ്പിക്കണമെന്നും വിനേഷ് പറയുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറത്തേക്ക് സ്വന്തം മനസാക്ഷിയോട് കൂടെ കാര്യങ്ങൾ ചോദിക്കണമെന്നും വിനേഷ് ഫോഗാട്ട് രൂക്ഷമായി വിമർശിച്ചു