തിരുവനന്തപുരം: കേരള സർക്കാർ നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഒന്നാം പ്രതി മുൻ ധനമന്ത്രി തോമസ് ഐസക്കാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഐസക്കിൻ്റെ ഭരണകാലത്ത് വരുത്തി വച്ച ദുരന്തങ്ങളാണ് ഇന്ന് കേരള ഖജനാവ് കാലിയാക്കിയ മഹാദുരന്തത്തിലേക്ക് എത്തിച്ചെതന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
ജിഎസ്ടി നടപ്പാക്കിയതിലടക്കം ഐസക്ക് വരുത്തി വീഴ്ചകൾ അന്നേ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അഴക്കൊഴമ്പൻ മറുപടി നൽകി അദ്ദേഹം അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി. കിഫ്ബിക്കും പെൻഷൻ ഫണ്ടിനും വേണ്ടി ബജറ്റിന് പുറത്തു നിന്നും കടമെടുത്തതിനെ ചോദ്യം ചെയ്തപ്പോഴും ഇതേ നിലപാടാണ് ഐസക്ക് സ്വീകരിച്ചെന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വിഡി സതീശൻ നിയമസഭയിൽ നടത്തിയ പ്രസംഗം ബിജെപിയുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുകയാണെന്നും കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ കേന്ദ്രനയങ്ങൾ മറച്ചുവയ്കക്കാൻ യുഡിഎഫും ബിജെപിയും ഒന്നിച്ചു നിന്നു പ്രവർത്തിക്കുകയാണെന്നും നേരത്തെ മുൻധനമന്ത്രിയായ തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് സതീശൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
വിഡി സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയെ കുറിച്ച് നിയമസഭയിലെ അടിയന്തിരപ്രമേയ ചർച്ചയിൽ സംസാരിക്കുമ്പോൾ തന്നെ തോമസ് ഐസക് പ്രതികരണവുമായി വരുമെന്ന് എനിക്കറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. കാരണം ഈ ധനപ്രതിസന്ധി ഉണ്ടാക്കിയതിന്റെ ഒന്നാം പ്രതി തോമസ് ഐസക് തന്നെയാണ്. ഐസക്കിന്റെ കാലഘട്ടത്തിൽ വരുത്തിവച്ച ദുരന്തങ്ങളാണ് ഇന്ന് മഹാദുരന്തമായി മാറിയത്. നിയമസഭയിൽ ധനമന്ത്രി കെ.എം ബാലഗോപാലിന്റെ മറുപടി വളരെ ദുർബലമായിരുന്നെന്ന തോന്നലിൽ നിന്നാകണം മുൻ ധനകാര്യ മന്ത്രി പ്രതിപക്ഷത്തിനെതിരെ ഇപ്പോൾ കള്ളപ്രചരണവുമായി വന്നിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുമാണ് ധനപ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷം വാദിച്ചത്. നികുതി ഭരണ സംവിധാനത്തിലെ കാര്യക്ഷമതയില്ലായ്മയും ഐ.ജി.എസ്.ടി പിരിവിലെ പരാജയവും തുറന്നുകാട്ടി. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തിന്റെ വിഹിതത്തിൽ കുറവ് സംഭവിച്ചതിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ഇതിനായി സംയുക്ത പ്രക്ഷോഭം നടത്താൻ കോൺഗ്രസ് മുന്നിൽ തന്നെയുണ്ട്.
റവന്യു ഡെഫിസിറ്റ് ഗ്രാന്റ് സംബന്ധിച്ച് ആറാം സമ്മേളനത്തിൽ 24-08-2022 തീയതിയിലെ ചോദ്യം നമ്പർ 499 ൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് ധനകാര്യ മന്ത്രി നൽകിയ ഉത്തരമാണ് ഞാൻ നിയമസഭയിൽ പ്രതിപാദിച്ചത്. കേരളത്തിനാണ് ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചതെന്ന് ഈ ഉത്തരത്തിൽ മന്ത്രി പറയുന്നു. 53137 കോടി രൂപ അഞ്ച് വർഷമായി വീതിച്ച് നൽകിയപ്പോൾ (15323+ 19891+ 13174+ 4749 ) കഴിഞ്ഞ വർഷം കിട്ടിയ തുകയെക്കാൾ ഈ വർഷം കുറഞ്ഞുവെന്ന വിചിത്രവും ദുർബലവുമായ വാദമാണ് മുൻ ധനമന്ത്രിയായ അങ്ങും ഇപ്പോഴത്തെ ധനമന്ത്രിയായ ബാലഗോപാലും ഉന്നയിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്.
കിഫ്ബിയുടെ പേരിലും പെൻഷൻ ഫണ്ടിന്റെ പേരിലും ബജറ്റിന് പുറത്തെടുത്ത തുക കടമെടുപ്പിന്റെ പരിധിയിൽ വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയതാണ്. ദൗർഭാഗ്യവശാൽ അതൊന്നും പരിഗണിക്കാതെ ധനമന്ത്രിയായ അങ്ങ് മുന്നോട്ടു പോയി. പ്രതിപക്ഷം പറഞ്ഞ അതേകാര്യങ്ങൾ തന്നെ സി ആന്റ് എ.ജി റിപ്പോർട്ടിലും പറഞ്ഞത് അങ്ങയുടെ ഓർമ്മയിലുണ്ടാകുമല്ലോ? സി.എ.ജി റിപ്പോർട്ട് രേഖകളിൽ നിന്ന് നീക്കാൻ സഭയിൽ പ്രമേയം കൊണ്ടുവന്ന വിദ്വാനാണ് തോമസ് ഐസക്. ധനമന്ത്രി ബാലഗോപാലിനെ ഈ അവസ്ഥയിൽ എത്തിച്ചതിന് പ്രധാന കാരണക്കാരൻ മുൻഗാമിയായ തോമസ് ഐസക്കാണ്.
ഏറ്റവും വികലമായ രീതിയിലാണ് സംസ്ഥാനത്ത് ജി.എസ്.ടി നപ്പാക്കിയത്. നികുതി ഭരണ സംവിധാനം പുനഃസംഘടിപ്പിക്കാൻ തോമസ് ഐസക് ശ്രദ്ധിച്ചതേയില്ല. ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ് സംസ്ഥാനത്ത് നടന്നത് ഐസക്കിന്റെ കാലത്താണ്. അന്ന് നിയമസഭയിൽ ഇക്കാര്യം പറഞ്ഞപ്പോൾ കോമ്പൻസേഷൻ കിട്ടുമെന്ന് പറഞ്ഞ് അവഗണിക്കുകയാണ് ഐസക് ചെയ്തത്. കൂടി വന്നാൽ അഞ്ച് വർഷത്തേക്ക് മാത്രമെ കോമ്പൻസേഷൻ കിട്ടൂവെന്നും അതുകഴിഞ്ഞാൽ നികുതി വരുമാനം ഗണ്യമായി കുറയുമെന്നും അന്നേ ഞങ്ങൾ പറഞ്ഞതല്ലേ. നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി സംസ്ഥാനത്തെ മാറ്റിയതിന് തോമസ് ഐസക്കിന് മുഖ്യപങ്കുണ്ട്.
യു.ഡി.എഫ് പുറത്തിറക്കിയ രണ്ട് ധവളപത്രങ്ങളിലും വരാനിരിക്കുന്ന അപകടത്തെ കുറിച്ച് കൃത്യമായി പറഞ്ഞിരുന്നു. അതെല്ലാം അവഗണിച്ച് മുന്നോട്ടു പോയതിന്റെ ദുരന്തഫലമാണ് സംസ്ഥാനം ഇപ്പോൾ അനുഭവിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചാൽ ബി.ജെ.പിയുമായി ചേർത്ത് പറയുന്നത് സി.പി.എമ്മിന്റെ പതിവ് ശൈലിയാണ്. കാവി നിറമുള്ള ഫേസ്ബുക്ക് ക്യാപ്സ്യൂളിലൂടെ ഐസക്കും കൂട്ടുകാരും ആശ്വസിക്കുകയാണ്. ഉത്തരവാദിത്വത്തിൽ നിന്ന് മുൻധനമന്ത്രിയെന്ന നിലയിൽ അങ്ങേയ്ക്കും ഇപ്പോഴത്തെ ധനമന്ത്രിക്കും പിണറായി സർക്കാരിനും ഒഴിഞ്ഞ് മാറാനാകില്ല. ധനകാര്യ വിചാരണ തുടരുക തന്നെ ചെയ്യും.
തോമസ് ഐസക്കിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്