ഗായിക വാണി ജയറാമിന് അന്ത്യാഞ്ജലി അർപ്പിച്ച് സംഗീത ലോകം. ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ രാത്രി എഴുമണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നുങ്കപാക്കത്തെ വീട്ടിൽ സൂക്ഷിച്ച മൃതദ്ദേഹത്തിൽ നിരവധിയാളുകൾ ആദരമർപ്പിച്ചു. വാണിയുടെ വേർാട് സംഗീത ലോകത്തിന്റെ നഷ്ടമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.
കേരള സർക്കാരിന് വേണ്ടി നോർക്ക നോഡൽ ഓഫീസറെത്തി പുഷ്പചക്രം അർപ്പിച്ചു. മരണത്തിൽ സംശയങ്ങളില്ലെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ ടീപ്പോയിൽ തലയിടിച്ച് വീണതാണെന്നും പൊലീസ് അറിയിച്ചു. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്നു വാണി ജയറാം കഴിഞ്ഞിരുന്നത്. ഈ വർഷം പത്മ പുരസ്കാരം നൽകി രാജ്യം ആദരിച്ചെങ്കിലും അത് ഏറ്റുവാങ്ങാൻ കാത്തുനിൽക്കാതെ വാണി ജയറാം യാത്രയായി.