രാജ്യത്ത് ആദ്യമായി സസ്യാഹാരം മാത്രം വിളമ്പുന്ന തീവണ്ടിയായി വന്ദേ ഭാരത് എക്സ്പ്രസ്സ് മാറുന്നു. സാത്വിക് കൗൺസിലിന്റെ മാനദണ്ടങ്ങൾ അനുസരിച്ചു പാകം ചെയ്യുന്ന ഭക്ഷണം വിളമ്പുന്നതിനാലാണ് ഈ അംഗീകാരം ലഭിച്ചത്. ഡൽഹി നിസ്സാമുദ്ദീനിൽ നിന്നും ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രം വരെയാണ് വന്ദേ ഭാരത് എക്സ്പ്രസ്സ് സർവീസ് നടത്തുന്നത്.
തീവണ്ടിയിലെ ഭക്ഷണം ഗുണനിലവാരം കുറഞ്ഞതാണെന്ന് വിലയിരുത്തി ഭക്ഷണം കഴിക്കാതെ യാത്ര ചെയ്യുന്ന യാത്രക്കാരുണ്ട്. അത്തരം യാത്രക്കാരുടെ പരാതിയിന്മേൽ ആണ് പുതിയ പ്രഖ്യാപനം. സാത്വിക ഭക്ഷണം വരുന്നതോട് കൂടി ഈ പരാതികൾക്ക് പരിഹാരമാവുമെന്നാണ് കരുതുന്നത്. ഐ ആർ സി ടി സി ഇസ്കോൺ ക്ഷേത്രത്തിന്റെ ഗോവിന്ദ റെസ്റ്റോറന്റുമായി സഹകരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്.
ഡീലക്സ് താലി, മഹാരാജ് താലി, ദാൽ മഖനി, വെജിറ്റബിൾ ബിരിയാണി, പുരാണി ദില്ലി തുടങ്ങിയ വിഭവങ്ങൾ ആണ് തയ്യാറാക്കുന്നത്. പച്ചക്കറികളും പഴങ്ങളും പയറുവർഗങ്ങളുമാണ് കൂടുതലായും വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ഐ ആർ സി ടി സി യുടെ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ഭക്ഷണ ഓർഡർ ചെയ്യാം. യാത്രക്കാർക്ക് സസ്യാഹാരം മാത്രം വിളമ്പുന്ന ആദ്യത്തെ തീവണ്ടിയായിരിക്കും നിസാമുദ്ദീൻ- കട്ര വന്ദേ ഭാരത് എക്സ്പ്രസ്സ് . തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന 18 തീവണ്ടികളിൽ കൂടി ഈ സംവിധാനം ഏർപ്പെടുത്താൻ റയിൽവേ ആലോചിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.