ദില്ലി: മൂന്നാം മോദി സർക്കാർ അധികാരമേറുകയും റെയിൽവേ മന്ത്രാലയത്തിൽ അശ്വിനി വൈഷ്ണവ് വീണ്ടും ചുമതലയേറ്റെടുക്കുകയും ചെയ്തതോടെ വന്ദേഭാരത് ട്രെയിൻ പ്രൊജക്ടുകൾ വീണ്ടും സജീവമാക്കി.
രാജ്യധാനി ട്രെയിനുകളെ വെല്ലുന്ന ആധുനിക മികവോടെ നിർമ്മിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ആഗസ്റ്റ് 15-നകം ട്രയൽ റണ്ണിനായി ട്രാക്കിലെത്തും എന്നാണ് വിവരം. അതേസമയം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടു ഓടുന്ന വന്ദേമെട്രോ ട്രെയിനുകൾ ഉടനെ തന്നെ ട്രയൽ റണ്‍ ആരംഭിക്കുമെന്നും റെയിൽവേ വൃത്തങ്ങൾ വിശദീകരിക്കുന്നു. പൊതുമേഖല സ്ഥാപനമായ ബെമൽ ആണ് പ്രോട്ടോടൈപ്പ് വന്ദേഭാരത് സ്ലീപ്പർ നിർമ്മിക്കുന്നത്.
വന്ദേഭാരത് സ്ലീപ്പർ
- ട്രയൽ റണ്ണിനായി നിർമ്മിക്കുന്ന പ്രോട്ടോടൈപ്പ് ട്രെയിനിൽ 16 കോച്ചുകളുണ്ടാവും. ഇതിൽ 11 തേർഡ് എസി കോച്ചുകളും. നാല് ടു ടയർ എസി കോച്ചുകളും ഒരു വണ്‍ ടയർ എസി കോച്ചും ഉണ്ടാവും. ആകെ 823 സ്ലീപ്പർ ബെർത്തുകളാവും ട്രെയിനിലുണ്ടാവുക. ഇതിൽ തേർഡ് എസിയിൽ 611 സീറ്റുകളും സെക്കൻഡ് എസിയിൽ 188 ബെർത്തുകളും ഫസ്റ്റ് എസിയിൽ 24 ബെർത്തുകളും ഉണ്ടാവും. രാജ്യധാനി ട്രെയിനുകളേക്കാളും മെച്ചപ്പെട്ട കുഷ്യനോട് കൂടിയാവും ഈ ട്രെയിനുകളോടുക.
- മറ്റു ട്രെയിനുകളെ അപേക്ഷിച്ച് കൂടുതൽ ആകർഷകമായ ഡിസൈനിലാവും വന്ദേഭാരത് സ്ലീപ്പർ എത്തുക. അപ്പർ, മിഡിൽ ബർത്തുകളിൽ കയറാൻ കൂടുതൽ മെച്ചപ്പെട്ട ലഡാർ ഡിസൈനും ട്രെയിനിലുണ്ടാവും. സെൻസർ ലൈറ്റുകൾ, ഓവർ ഹെഡ് ലൈറ്റുകൾ എന്നിവയും ട്രെയിനിലുണ്ടാവും. പുറത്തെ ബഹളങ്ങളൊന്നും അറിയാത്ത തരത്തിലാണ് ട്രെയിനിൻ്രെ ഡിസൈൻ.
- ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്ലറ്റും ബെർത്തും വന്ദേഭാരത് സ്ലീപ്പറിലുണ്ടാവും. ഓട്ടോമാറ്റിക് ഡോറുകളാണ് മറ്റൊരു പ്രത്യേകത.
- ട്രെയിനുകളുടെ കുലുക്കം ഒഴിവാക്കാൻ വന്ദേഭാരത് ചെയർ കാർ ട്രെയിനുകളിൽ എന്ന പോലെ സ്ലീപ്പറിലും സെമി പെർമനൻ്റ് കപ്ലിളുകളാവും ഉപയോഗിക്കുക.
- ശരാശരി 160 കിമി വേഗതയിലാവും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓടുക. എന്നാൽ ട്രയൽ റണ്ണിന് എത്തുന്ന പ്രോട്ടോടൈപ്പ് ട്രെയിൻ 180 കിമീ വേഗതയിൽ വരെ പരീക്ഷണ ഓട്ടം നടത്തും.
വന്ദേഭാരത് മെട്രോ
- നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മെമു, ഇമു ട്രെയിനുകൾക്ക് ബന്ദലായാണ് വന്ദേഭാരത് മെട്രോ എത്തുന്നത്.
- 130 കിമീ വേഗതയിൽ വരെയാവും മെട്രോ ട്രെയിനുകൾ സഞ്ചരിക്കുക. മെട്രോ ട്രെയിനുകൾക്ക് സമാനമായ രീതിയിൽ ഒരു കോച്ചിൽ നൂറ് പേർക്ക് വരെ ഇരിക്കാനും 200 പേർക്ക് വരെ നിൽക്കാനും സാധിക്കും. ലൈറ്റ് വെയ്റ്റ് കോച്ചുകളായതിനാൽ കൂടിയ ഭാരം വഹിച്ചും വേഗത നിലനിർത്താൻ ട്രെയിനിനാവും.
- എൽഇഡി പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം അടക്കമുള്ള വന്ദേ മെട്രോ ട്രെയിനിലുണ്ടാവും. ഇതോടൊപ്പം ഓട്ടോമാറ്റിക് ഡോർ, മൊബൈൽ ചാർജിംഗ് സോക്കറ്റുകൾ, റൂട്ട് ഇൻഡിക്കേറ്റർ ലൈറ്റുകൾ, പുറംകാഴ്ചയ്ക്കായി വൈഡർ വിൻഡോകൾ എന്നിവയും ഉണ്ടാവും
- ഓരോ വന്ദേ മെട്രോ ട്രെയിനിലും 12 അല്ലെങ്കിൽ 16 കോച്ചുകളുണ്ടാവും. വണ്ടി ഓടുന്ന റൂട്ടിലെ തിരക്ക് അനുസരിച്ചാവും കോച്ചുകളുടെ എണ്ണം നിശ്ചയിക്കുക. അതിനാൽ നീളം കുറഞ്ഞ പ്ളാറ്റ് ഫോമുകളിലും ട്രെയിൻ നിർത്താം.
- കവച് സംവിധാനം, ഓട്ടോമാറ്റിക് ഫയർ ഡിറ്റക്ഷൻ, എമർജൻസി ടാൽക്ക് ബാക്ക് എന്നിവ വന്ദേ മെട്രോയിലുണ്ടാവും. വാക്വം സിസ്റ്റത്തോട് കൂടിയ മോഡ്യൂലാർ ടോയ്ലറ്റുകളാണ് മറ്റൊരു പ്രത്യേകത.
- കപൂർത്തല റെയിൽവേ ഫാക്ടറയും ചെന്നൈ കോച്ച് ഫാക്ടറിയിലുമായി വന്ദേ മെട്രോ ട്രെയിനിൻ്റെ രണ്ട് പ്രോട്ടോടൈപ്പുകൾ നിർമ്മാണത്തിൻ്രെ അവസാനഘട്ടത്തിലാണ്. ഈ രണ്ട് ട്രെയിനുകളും ഉടനെ ട്രയൽ റണ്ണിനായി ട്രാക്കിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
- ആഗ്ര – മഥുര, ഡൽഹി – റിവാരി, ലക്നൌ-കാണ്‍പൂർ, തിരുപ്പതി – ചെന്നൈ, ഭുവനേശ്വർ – ബാൽസോർ എന്നീ റൂട്ടുകളാണ് ആദ്യഘട്ടത്തിൽ വന്ദേമെട്രോയ്ക്ക് വേണ്ടി റെയിൽവേ പരിഗണിക്കുന്നത്. കേരളത്തിൽ കണ്ണൂർ – എറണാകുളം, തിരുവനന്തപുരം – എറണാകുളം എന്നീ റൂട്ടുകളും വന്ദേ മെട്രോയ്ക്ക് വേണ്ടി പരിഗണിക്കാൻ സാധ്യതയുണ്ട്.