ഖത്തറിലെ അൽ വക്രയിൽ ഉപയോഗിച്ച കാറുകളുടെ വില്പന നടത്തുന്ന ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ സൂഖ് അൽ ഹറാജിൽ ഹൈബ്രിഡ് കാറുകളും ഇലക്ട്രിക് കാറുകളും അന്വേഷിച്ച് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. ദിവസേന മാറി വരുന്ന ഇന്ധന വിലയാണ് ഉപഭോക്താക്കളെ ഇത്തരം ചെറിയ കാറുകൾ വാങ്ങാൻ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് സൂഖ് അൽ ഹറാജ് സ്ഥിതി ചെയ്യുന്നത്.
പെട്രോൾ ലിറ്ററിന് നാല് ദിർഹത്തിൽ കൂടുതൽ വർധനവ് വന്നിരുന്നപ്പോൾ ചെറിയ കാറുകൾക്കും വിലയിൽ വർധനവ് ഉണ്ടായിരുന്നു. ഹൈബ്രിഡ്, ഇലക്ട്രിക് കാറുകൾ നിരത്തിലിറങ്ങുന്നത് കുറവായതിനാൽ യൂസ്ഡ് മാർക്കറ്റിലും ഇവയുടെ ലഭ്യത നന്നേ കുറവാണ്. എന്നാൽ പുതിയ കാറുകൾ മുൻകൂട്ടി ബുക്ക് ചെയ്തു കാത്തിരിക്കേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന് സൂഖ് അൽ ഹറാജിലെ സീനിയർ മാനേജർ എൻജിനീയർ സഈദ് മതാർ അൽ സുവൈദി വ്യക്തമാക്കി.
അബുഷഗരയിൽ പ്രവർത്തിച്ചിരുന്ന യൂസ്ഡ് കാർ മാർക്കറ്റിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ആവശ്യക്കാരായി എത്തിയിരുന്നു. അന്ന് വില്പനക്കുള്ള കാറുകൾ പ്രദേശത്തെ മുഴുവൻ പാർക്കിംഗുകളും കൈയടക്കിയതോടെ താമസക്കാർക്ക് തങ്ങളുടെ കാറുകൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതായി. ഇതുമൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പതിവായതോടെയാണ് മുനിസിപ്പാലിറ്റി അധികൃതർ കൂടുതൽ സൗകര്യപ്രദമായ സൂഖ് അൽ ഹർജിലേക്ക് ഈ മാർക്കറ്റ് മാറ്റി സ്ഥാപിച്ചത്.
ഹൈബ്രിഡ് കാറുകൾക്ക് രാജ്യത്തിന് പുറത്തു നിന്നു പോലും ആവശ്യക്കാർ ഏറെയാണ്. കുറഞ്ഞ പണച്ചിലവും പരിസ്ഥിതി സൗഹൃദവുമായതിനാലാണ് ഇലക്ട്രിക് കാറുകളും ഇപ്പോൾ ജനപ്രിയമായി മാറിയിരിക്കുന്നത്. പുതിയ കാറുകൾക്കായി ഒന്നാംനിര കമ്പനികളുടെ നിരവധി ഷോറൂമുകളും പ്രീ ഓൺഡ് കാറുകൾക്കും ആഡംബര കാറുകൾക്കുമായി 415 ഓളം ഷോറൂമുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ സാധനസാമഗ്രികൾ വാങ്ങാനും വാഹന രജിസ്ട്രേഷനും ഗുണനിലവാര പരിശോധനയും നടത്താനുള്ള സൗകര്യവും ലഭ്യമാണ്.