ദില്ലി: പുതിയ സാമ്പത്തിക വർഷത്തിലേക്കുള്ള കേന്ദ്ര – സംസ്ഥാന ബജറ്റുകൾ ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി അഞ്ചിന് നമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോർട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ജനുവരി 25 ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാർച്ച് 27 വരെ നീളുമെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു.
ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചർച്ചയാവും. പിന്നീട് ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സമ്മേളനത്തിൽ ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 ന് വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചർച്ച നടക്കും. ഫെബ്രുവരി 15 മുതൽ 25 വരെ സഭ സമ്മേളിക്കില്ല. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും.
ഗവർണർ – സംസ്ഥാന സർക്കാർ ഏറ്റുമുട്ടൽ പാരമ്യത്തിലെത്തി നിൽക്കുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനത്തിന് തുടക്കമിട്ടുള്ള നയപ്രഖ്യാപന പ്രസംഗം നടത്താൻ വരുന്നത്. പ്രസംഗം വായിക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ പ്രസംഗത്തിന്റെ കരടിൽ വിശദീകരണം ചോദിച്ചും മുഴുവൻ വായിക്കാതെ വിട്ടുമെല്ലാം സർക്കാറിനെ സമ്മർദ്ദത്തിലാക്കാൻ രാജ്ഭവൻ ശ്രമിച്ചേക്കും. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണ്ണർക്കെതിരായ വിമർശനങ്ങൾ വരെ പ്രസംഗത്തിലുൾപ്പെടുത്താനും സാധ്യത ഏറെയാണ്.
രണ്ടാം മോദി സർക്കാരിൻ്റെ അവസാന ബജറ്റാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുക. മെയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സാധാരണ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കാറെങ്കിലും നിർമലയുടേത് സമ്പൂർണ ബജറ്റായിരിക്കും എന്നാണ് സൂചന. ജനുവരി 31 മുതൽ ഫെബ്രുവരി ഒൻപത് പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 31-ന് രാഷ്ട്രപതി ഇരുസഭകളേയും അഭിസംബോധന ചെയ്തു സംസാരിക്കും. ധനമന്ത്രിയെന്ന നിലയിൽ ഇതുവരെ അഞ്ച് ബജറ്റുകൾ നിർമല അവതരിപ്പിച്ചു കഴിഞ്ഞു.