യുഎഇയിലേക്ക് എടുത്ത സന്ദർശക വീസ ഉപയോഗിച്ചില്ലെങ്കിൽ ഇനി മുതൽ സ്വയം റദ്ദാകില്ല. വീസ റദ്ദാക്കണമെങ്കിൽ നിശ്ചിത ഫീസ് നൽകി അപേക്ഷിക്കണം അല്ലെങ്കിൽ വീസയുടെ കാലാവധി നീട്ടാൻ അപേക്ഷിക്കണം. ഒരുതവണ അനുവദിച്ച വീസ ഉപയോഗിക്കാതിരുന്നാൽ പിന്നീട്, മറ്റു വീസയ്ക്ക് അപേക്ഷിക്കുമ്പോൾ അനുമതി ലഭിക്കില്ലെന്നും ട്രാവൽ ഏജൻസികൾക്കു ലഭിച്ച പുതിയ അറിയിപ്പിലുണ്ട്.
ഒരു മാസത്തെ സന്ദർശക വീസ ലഭിച്ചയാൾ 30 ദിവസത്തിനിടെ രാജ്യത്ത് എത്താത്ത പക്ഷം ഇമിഗ്രേഷൻ സൈറ്റ് വഴി ഫീസടച്ച് വീസ റദ്ദാക്കണം. ട്രാവൽ ഏജൻസികൾ വഴിയാണെങ്കിൽ അവരുടെ ഫീസും കൂടി ചേർത്തുള്ള തുകയാണ് നൽകേണ്ടത്. അല്ലെങ്കിൽ 200 ദിർഹം മുടക്കി വീസ കാലാവധി അടുത്ത 30 ദിവസത്തേക്കു നീട്ടാം. മുൻപ് ഉപയോഗിക്കാത്ത വീസ കാലാവധി തീരുമ്പോൾ ഇമിഗ്രേഷൻ്റെ കംപ്യൂട്ടർ സംവിധാനത്തിൽ നിന്നു സ്വയം റദ്ദാകുമായിരുന്നു. ഇപ്പോൾ ആ സൗകര്യം പൂർണമായും ഒഴിവാക്കി.
ഉപയോഗിക്കാത്ത സന്ദർശക വീസ റദ്ദാക്കിയാലാണ് പുതിയ സന്ദർശക വീസ ലഭിക്കുക എന്ന രീതിയിലേക്കു ഇമിഗ്രേഷൻ പോർട്ടൽ സംവിധാനം പൂർണമായും മാറി. വീസ റദ്ദാക്കാത്തവരുടെ അപേക്ഷകൾ ഇമിഗ്രേഷൻ വെബ്സൈറ്റ് സ്വയം നിരസിക്കും. റദ്ദാക്കാൻ 300 ദിർഹം വരെ ചെലവായേക്കും. ഇത് ട്രാവൽ ഏജൻസികളുടെ ഫീസിന് ആനുപാതികമായിരിക്കും.
വീസ കാലാവധിയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിൽ 90 ദിവസം വരെ വീസാ കാലാവധി നീട്ടാൻ അപേക്ഷ നൽകാം. ഇതിന് 200 ദിർഹമാണ് ഫീസ്. പരമാവധി 60 ദിവസം വരെ നീട്ടുന്നതാണ് ഉചിതമെന്ന് ഏജൻസികൾ അറിയിച്ചു. എന്നിട്ടും ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീസ റദ്ദാക്കണം.
ഇന്ത്യയിൽ ട്രാവൽ ഏജൻസികൾ നടത്തിയ ബുക്കിങ്ങിൽ പലരുടെയും വീസ നിരാകരിക്കപ്പെട്ടതിന് പിന്നിലെ കാരണം അന്വേഷിച്ചപ്പോഴാണ് അപേക്ഷകരുടെ പേരിൽ റദ്ദാക്കാത്ത വീസയുണ്ടെന്നു വ്യക്തമായത്. ഇന്ത്യയിൽ നിന്ന് വീസ നിരസിക്കപ്പെട്ടയാൾക്ക് പഴയ വീസ റദ്ദാക്കാൻ 3,600 രൂപ ചെലവായതായി ഏജൻസികൾ അറിയിച്ചു.