യുഎഇയിൽ വ്യാജ സ്വദേശിവൽക്കരണം നടത്തുന്ന കമ്പനികൾക്കെതിരെ പിഴ ചുമത്താൻ തുടങ്ങി. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയവും എമിറാത്തി കോംപറ്റീറ്റീവ്നസ് കൗൺസിലും ചേർന്നാണ് നടപടികൾ സ്വീകരിച്ചുവരുന്നത്. കമ്പനികൾ നടത്തുന്ന നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ചാണ് പിഴകൾ നിശ്ചയിക്കുന്നത്.
നഫീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വ്യാജ സ്വദേശിവൽക്കരണം നടത്തിയാൽ ഓരോ വ്യാജ എമിറാത്തി ജീവനക്കാരനും 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തും. നഫീസ് നൽകുന്ന സാമ്പത്തിക സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയും പിരിച്ച തുക വീണ്ടെടുക്കുകയും ചെയ്യും. നഫീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തെറ്റായ രേഖകളോ ഡാറ്റയോ സമർപ്പിക്കുന്ന കമ്പനികൾക്കും ഇതേ പിഴ ബാധകമാണ്.
പെർമിറ്റ് നൽകിയ ശേഷം ജോലിയിൽ പ്രവേശിക്കാതെയിരിക്കുന്നവരുടെ വിവരം കമ്പനി അറിയിക്കാതിരുന്നാൽ ഓരോ എമിറാത്തി ജീവനക്കാരനും 20,000 ദിർഹം അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തും. ഒരാൾ ജോലി നിർത്തിയാൽ ആ വിവരം നഫീസിനെ അറിയിക്കാതിരുന്നാലും കമ്പനിക്ക് ഇതേ പിഴ ബാധകമാണ്. നഫീസ് പിന്തുണയുള്ള പരിശീലന കാലയളവ് അവസാനിച്ചതിന് ശേഷം ഗുണഭോക്താവിനെ നിയമിക്കുന്നതിൽ പരാജയപ്പെട്ടാൽ ഒരു സ്ഥാപനത്തിന് അടച്ച തുക വീണ്ടെടുക്കാനും അധികാരികൾക്ക് അവകാശമുണ്ട്.