ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യത്തിനായി സുൽത്താൻ അൽനെയാദിയും സംഘവും ഫാൽക്കൺ 9 റോക്കറ്റിൽ കുതിച്ചുയർന്നു. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഫാൽക്കൺ 9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ കോംപ്ലക്സ് 39 എയിൽ നിന്ന് വിക്ഷേപിച്ചത്. സാങ്കേതിക തകരാറിനെ തുടർന്ന് തിങ്കളാഴ്ച നിശ്ചയിച്ച വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാസയുടെ ക്രൂ-6 ദൗത്യം യുഎഇ സമയം 9.34 നായിരുന്നു വിക്ഷേപിച്ചത്.
നാസയുടെ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, റോസ്കോസ്മോസ് ബഹിരാകാശയാത്രികൻ ആൻഡ്രി ഫെഡ്യേവ് എന്നിവരോടൊപ്പം സുൽത്താൻ അൽനെയാദിയും ആറുമാസം ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ ചെലവഴിക്കും. യുഎഇ ആസ്ട്രോനറ്റ് പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണങ്ങളും ഇതിൽ ഉൾപ്പെടും. ബഹിരാകാശ പര്യവേഷണത്തിനായി യുഎഇയുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.
ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. ദൗത്യം പ്രധാനമായും മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകൾക്കായി തയാറെടുക്കാൻ സഹായിക്കാനുള്ളതാണ്. അതേസമയം ഡ്രാഗൺ എൻഡവർ ബഹിരാകാശ പേടകത്തിൽ നിന്ന് സുൽത്താൻ അൽനെയാദി അറബിയിൽ ലോകത്തെ അഭിസംബോധന ചെയ്തു. എന്റെ മാതാപിതാക്കൾക്കും, കുടുംബത്തിനും, ഞങ്ങളെ പരിശീലിപ്പിച്ച് സജ്ജരാക്കിയ എല്ലാവർക്കും നന്ദി. നാസയ്ക്കും സ്പേസ് എക്സ് മിഷനും അദ്ദേഹം നന്ദിപറഞ്ഞു. യാത്രയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടെന്ന് നാസയും വ്യക്തമാക്കി.