കാൽപന്ത് കളിയുടെ മാമാങ്കത്തിന് അത്യുഗ്രൻ തട്ടകമൊരുക്കിയ ഖത്തറിന് യു.എ.ഇ ഭരണാധികാരികൾ അഭിനന്ദനമറിയിച്ചു. യു എ ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് സന്ദേശമയച്ചു.
എക്കാലത്തെയും മികച്ച ലോകകപ്പാണ് ഖത്തർ സംഘടിപ്പിച്ചത്. നേതൃത്വം അഭിനന്ദനമർഹിക്കുന്നുവെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വീറ്റ് ചെയ്തു. അറബ് സംസ്കാരവും മൂല്യങ്ങളും ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കുന്ന തരത്തിലായിരുന്നു ഖത്തറിന്റെ വിശിഷ്ടമായ ആതിഥ്യം. അറബ് ലോകത്തിന്റെ കാൽപാദം പതിപ്പിച്ച് യു എ ഇ ടീമുകൾ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കൂടാതെ അർജന്റീന നേടിയത് അർഹിക്കുന്ന വിജയമാണെന്നും ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു.
ലോകകപ്പ് മനോഹരമായി സംഘടിപ്പിക്കാൻ ഖത്തറിന് കഴിഞ്ഞിട്ടുണ്ടെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകകപ്പിന്റെ തുടക്കം മുതൽ അവസാനം വരെയും ഖത്തറിന് പിന്തുണയുമായി യു.എ.ഇ ഭരണാധികാരികളുണ്ടായിരുന്നു. ഉദ്ഘാടന ദിവസംതന്നെ ശൈഖ് മുഹമ്മദ് ബിൻ റാശിദും ശൈഖ് ഹംദാനും ഖത്തറിൽ നേരിട്ടെത്തിയി പിന്തുണ അറിയിച്ചു. ലോകകപ്പിനിടയിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും ഖത്തർ സന്ദർശനം നടത്തുകയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.