ആറ് വർഷത്തിനിടെ മഴ വർധിപ്പിക്കുന്നതിന് വേണ്ടി യുഎഇ ക്ലൗഡ് സീഡിംഗ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി. രാജ്യത്തിന് ദീർഘകാലത്തേക്ക് മഴ ലഭിക്കാനുള്ള പദ്ധതി നിർണായകമാണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം അൽ മേരി അറിയിച്ചു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ക്ലൗഡ് സീഡിംഗ് ഫ്ലൈറ്റുകളുടെ എണ്ണം ഇരട്ടിയാക്കിയതിന് ശേഷമാണ് യുഎഇ മഴ പെയ്യിക്കാനുള്ള ദൗത്യം ശക്തമാക്കുന്നത്.
അബുദാബിയില്‍ നടന്ന മഴ ഫോറത്തിന്റെ ആറാമത് വാർഷിക ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്. ആഗോള വിദഗ്ധരെ ഒരുമിപ്പിച്ച് മഴ വർദ്ധന ശാസ്ത്രത്തിന്റെ പുരോഗതിയും വരണ്ടതും അർദ്ധ വരൾച്ച നേരിടുന്നതുമായ പ്രദേശങ്ങളെ ജലസുരക്ഷ എങ്ങനെ പരിഹരിക്കാമെന്നും ചർച്ചകൾ നടന്നു.
ഒരു വർഷം ശരാശരി 100 മില്ലീമീറ്ററിൽ താഴെയായി തുടരുന്ന മേഘങ്ങൾ വിതയ്ക്കുന്നതിനും മഴ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ യു എ ഇ ലക്ഷ്യമിടുന്നത്. ജലവും ഭക്ഷ്യസുരക്ഷയും ശക്തിപ്പെടുത്തുന്നതിന് ഇത് ഉപകരിക്കും. കൂടാതെ വരണ്ട കാലാവസ്ഥയ്ക്കെതിരായുള്ള പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് മറിയം അൽ മെയ്രി അറിയിച്ചു.
മഴ വർധിപ്പിക്കുക, ഭൂഗർഭജലം റീചാർജ് ചെയ്യുക, ശുദ്ധജല വിതരണം മെച്ചപ്പെടുത്തുക എന്നിവയാണ് മഴ വർധിപ്പിക്കുന്നതിന്റെ അടിയന്തര ലക്ഷ്യങ്ങൾ. എന്നാൽ ജലത്തിലും ഭക്ഷ്യസുരക്ഷയിലും വിനോദസഞ്ചാരത്തിലും കാലാവസ്ഥാ മിതത്വത്തിലും ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾ മറക്കരുതെന്നും അൽ മെയ്രി കൂട്ടിച്ചേർത്തു. 2022-ൽ യു എ ഇ 311 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളാണ് നടത്തിയത്. ഏകദേശം 1,000 മണിക്കൂർ പറക്കൽ. 2016ൽ നടത്തിയ 177 വിമാനങ്ങളിൽ നിന്നും ഗണ്യമായ വർധനവാണ് ഉണ്ടായത്.
എന്താണ് ക്ലൗഡ് സീഡിംഗ്?
സീഡിംഗ് പ്രധാനമായും ഒരു മേഘത്തിൽ നിന്ന് കൂടുതൽ മഴ പെയ്യിക്കാൻ ശ്രമിക്കുന്ന സംവിധാനമാണ്. കൂടാതെ വെള്ളം ആകർഷിക്കുന്ന ഉപ്പ് പോലുള്ള പദാർത്ഥങ്ങൾ അടങ്ങിയ വിമാനങ്ങളിൽ നിന്നുള്ള ഫ്ലെയറുകൾ, സാധ്യതയുള്ള മേഘങ്ങളിലേക്ക് ഷൂട്ട് ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ശുദ്ധമായ അന്തരീക്ഷത്തിൽ 30 ശതമാനമോ പൊടിപടലമുള്ള അന്തരീക്ഷത്തിൽ 15 ശതമാനമോ മഴ വർധിപ്പിക്കാൻ ഈ പ്രക്രിയയിലൂടെ കഴിയുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ വിദഗ്ധർ പറഞ്ഞിരുന്നു. എന്നാൽ ഇത് സങ്കീർണ്ണവും കൂടുതൽ ഗവേഷണം ആവശ്യമുള്ള പദ്ധതിയുമാണ്. അതേസമയം ഈ പ്രയത്നം എത്രത്തോളം മഴ സൃഷ്ടിക്കുമെന്ന കണക്കെടുക്കുന്നത് പ്രയാസമാണെന്ന് എൻസിഎം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ യസീദി പറഞ്ഞു.