അബുദാബി: യുഎഇയിൽ ഈ വർഷം ആരംഭത്തിൽ പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷുറൻസിന് മികച്ച പ്രതികരണം. ഇതുവരെ 12.9 ലക്ഷം പേരാണ് പദ്ധതിയുടെ ഭാഗമായത്. ജൂൺ മുപ്പത് വരെ തൊഴിലാളികൾക്ക് ഇൻഷുറൻസിൽ ചേരാൻ അവസരം നൽകുന്നുണ്ട്. അല്ലാത്ത പക്ഷം 400 ദിർഹം പിഴയായി ഈടാക്കും. യുഎഇയിൽ തൊഴിലെടുക്കുന്ന എല്ലാവർക്കും ഇൻഷുറൻസ് ബാധകമാണ്. അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മാന്യമായി ജീവിതം നയിക്കുന്നതിന് സഹായിക്കും വിധമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
പദ്ധതി തുടങ്ങി ത്രൈമാസത്തിൽ തന്നെ പത്ത് ലക്ഷം വരിക്കാരാണ് പദ്ധതിയിൽ അംഗത്വം ഉറപ്പാക്കിയത്. ഏപ്രിലിൽ 2.9 ലക്ഷം പേർ പുതിയതായി ചേർന്നു. എല്ലാ സർക്കാർ-സ്വകാര്യ മേഖല ജീവനക്കാരും ഇൻഷുറൻസിന്റെ പരിധിയിൽപ്പെടും. തൊഴിൽ നഷ്ടമാകുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം തുക മൂന്ന് മാസത്തേക്ക് നൽകുന്ന പദ്ധതിയാണിത്.16000 ദിർഹത്തിന് താഴെ വരുമാനമുള്ളവർ 5 ദിർഹവും അതിന് മുകളിൽ ശമ്പളം കൈപ്പറ്റുന്നവർ 10 ദിർഹവും പ്രീമിയമായി അടയ്ക്കണം.