ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വൻ തോൽവി. കരുത്തരായ അമേരിക്ക എതിരില്ലാത്ത എട്ട് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി. മിയ ഭുട്ട, സുവാരസ്, എല്ല എമ്രി, തോംസൺ, മെലീന റെബിബാസ്, ഒനീക ഗമേരോ, ഷാർലറ്റ് കോലർ എന്നിവരാണ് ഗോൾ നേടിയത്.
മെലീന ഇരട്ട ഗോൾ നേടി. കളിയുടെ ആദ്യ മിനിറ്റുകൾ മുതൽ സ്കോറിംഗ് ആരംഭിച്ച യുഎസ് കുട്ടികൾ അവസാന വിസിൽ വരെ ഗോളടി തുടർന്നു. ഇന്ത്യയുടെ കുട്ടികൾക്ക് ഒരിക്കൽപോലും എതിർ ഗോൾമുഖത്ത് അപകടം വിതയ്ക്കാനായില്ല. ലക്ഷ്യത്തിലേക്ക് മികച്ചൊരു ഷോട്ടുപോലും തൊടുക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചില്ല.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ബ്രസീൽ 1-0 ന് മൊറോക്കോയെ മറികടന്നു. അഞ്ചാം മിനിറ്റിൽ ബോർഗസ് ഡി മോറായിസ് നേടിയ ഗോളിൽ ആയിരുന്നു ബ്രസീൽ പെണ്കൊടികളുടെ ജയം.
ഗ്രൂപ്പ് ബിയിൽ നടന്ന മത്സരങ്ങളിൽ ജർമനിയും ചിലിയും ജയം സ്വന്തമാക്കി. ജർമനി 2-1 ന് നൈജീരിയയെയാണ് കീഴടക്കിയത്. സ്വിയ സ്റ്റോൾഡ് (49’), മാര ആൽബർ (61’) എന്നിവരായിരുന്നു ജർമനിയുടെ ഗോൾ നേട്ടക്കാർ. ചിലി 3-1 ന് ന്യൂസിലൻഡിനെയാണ് തോൽപ്പിച്ചത്.