അജ്മാൻ: അജ്മാനിലെ അൽ ജുർഫ് വ്യവസായ മേഖലയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സ്ഫോടനത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്നും ഒരു ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായതെന്ന് അജ്മാൻ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. ഇന്ധനം സൂക്ഷിക്കുന്ന കൂറ്റൻ ടാങ്കുകൾക്ക് മുകളിൽ വെൽഡിംഗ് ജോലികൾ ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നും പരിക്കേറ്റവരും മരിച്ചവരും ഏഷ്യക്കാരാണെന്നും അജ്മാൻ പൊലീസ് മേധാവി അറിയിച്ചു.
ഒരു ഇന്ധനടാങ്കിന് മുകളിൽ തൊഴിലാളികൾ വെൽഡിംഗ് ജോലികൾ ചെയ്യുന്നതിനിടെ തീപ്പൊരി അകത്തേക്ക് പാറുകയും തുടർന്ന് വലിയ സ്ഫോടനം നടക്കുകയുമായിരുന്നു. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതിരുന്നതാണ് സ്ഫോടനത്തിന് കാരണമായെന്നും പൊലീസ് മേധാവി പറഞ്ഞു.