ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പമുണ്ടായ തുർക്കിയിലേക്കും സിറിയയിലേക്കും സഹായ ഹസ്തവുമായി യു എ ഇ. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സഹായം പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന സിറിയൻ ജനതയ്ക്കും തുർക്കിയ്ക്കും 50 മില്യൺ ദിർഹം മൂല്യമുള്ള അടിയന്തര മാനുഷിക സഹായം എത്തിക്കും. പതിറ്റാണ്ടുകളായി രാജ്യം കണ്ട വിനാശകരമായ ഭൂകമ്പമെന്നാണ് ഇതിനെ ഭരണാധികാരി വിശേഷിപ്പിച്ചത്.
അതേസമയം സിറിയൻ സഹോദരങ്ങൾക്ക് സംഭവിച്ച ഈ മഹാവിപത്തിനെ നേരിടാൻ യു എ ഇ സജ്ജമാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യു എ ഇ സിറിയൻ ജനതയ്ക്കൊപ്പം നിൽക്കുമെന്നും ഇത് തരണം ചെയ്യുന്നത് വരെ അവർക്ക് സഹായഹസ്തം നീട്ടുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂകമ്പം മൂലം ദുരിതമനുഭവിക്കുന്ന പല മേഖലകൾക്കും സിറിയയിലെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ഗ്രൂപ്പുകൾക്കും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് മുഖേന റേഷൻ പാഴ്സലുകളുടെ രൂപത്തിലായിരിക്കും സഹായം എത്തിക്കുക.
അതേസമയം നിരവധിപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ നേരിടാൻ ഖത്തർ ഭരണാധികാരി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശാനുസരണം ഖത്തർ എയർ ബ്രിഡ്ജ് വിമാനങ്ങളും അനുവദിച്ചിട്ടുണ്ട്. രണ്ടു രാജ്യങ്ങൾക്കിടയിൽ ആളുകൾക്ക് സ്വതന്ത്രമായി നേരിട്ട് യാത്രചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണ് എയർബ്രിഡ്ജ്. എയർ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങൾക്കൊപ്പം തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി പ്രത്യേക സംവിധാനങ്ങളുള്ള ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സിന്റെ (ലഖ്വിയ) ഖത്തർ ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിന്റെ ഒരു ടീമും ഉണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫീൽഡ് ഹോസ്പിറ്റൽ, റിലീഫ് എയ്ഡ്, ടെന്റുകൾ, ശീതകാല സാധനങ്ങൾ എന്നിവയും ഇതിനോടൊപ്പമുണ്ടാകും.
കൂടാതെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി തിങ്കളാഴ്ച ടെലിഫോൺ സംഭാഷണം നടത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിരവധി നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായ ദുരന്തത്തിൽ അദ്ദേഹം അനുശോചനമറിയിച്ചു. ദുരന്തത്തിനിരയായർക്ക് കരുണ തേടിയും അവരുടെ കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകാനും പ്രാർഥിക്കുന്നുവെന്നും അമീർ പറഞ്ഞു.
മാരകമായ ഭൂകമ്പം
തിങ്കളാഴ്ചയാണ് തുർക്കിയിലും അയൽരാജ്യമായ സിറിയയിലുംതിങ്കളാഴ്ച 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായത്. 2,500-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു വീണു. ഒരു ദശാബ്ദത്തിലേറെയായി ആഭ്യന്തരയുദ്ധവും അഭയാർത്ഥി പ്രതിസന്ധിയും നേരിടുന്ന പ്രദേശമാണ് സിറിയ. മരണസംഖ്യ ഉയരുമെന്ന് ഭയപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.