തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണസംഖ്യ 40,000ത്തോടടുക്കുന്നതായി റിപ്പോർട്ട്. തുർക്കിയിൽ 31,643 പേരും സിറിയയിൽ 5,700 ൽ അധികം പേരുമാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. അതേസമയം രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് സിറിയയിലെ യുഎൻ വൃത്തങ്ങൾ അറിയിച്ചു.
സാഹസികമായ രക്ഷാപ്രവർത്തനങ്ങളാണ് ഇരു രാജ്യങ്ങളിലുമായി നടക്കുന്നത്. നിരവധി പേരാണ് ഏഴു ദിവസത്തിലധികം കെട്ടിടാവശിഷ്ടങ്ങളിൽ കിടന്ന് പുതുജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുള്ളവർ ഇവരിൽ ഉൾപ്പെടുന്നു. . തുർക്കിയിൽ ഭൂകമ്പം നടന്ന് 163 മണിക്കൂർ സമയത്തിനുള്ളിൽ 41 പേരെയാണ് രക്ഷപ്പെടുത്തിയത്. 170 മണിക്കൂറിനുശേഷവും ഏതാനും പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
അതേസമയം തുർക്കിയിലെ കഹ്റാൻമരാസിൽ 183 മണിക്കൂറിന് ശേഷം പത്ത് വയസ്സുകാരിയെ രക്ഷിച്ചു. വ്യത്യസ്ത സംഭവങ്ങളിലായി ആറു വയസ്സുകാരിയെയും 70 കാരിയെയും 178 മണിക്കൂറിനുശേഷമാണ് സാഹസികമായി രക്ഷിച്ചത്. ഹത്തേയ് പ്രവിശ്യയിൽ മൂന്നുനില കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കടിയിലായിരുന്നു 70കാരിയായ നൂറ ഗുർബുസ് കുടുങ്ങി കിടന്നിരുന്നത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ നൂറയെ പുറത്തെടുത്തു.
അദിയാമൻ നഗരത്തിലെ അപ്പാർട്മെൻ്റ് ബ്ലോക്ക് തകർന്ന് ആറു വയസ്സുകാരിയായ മിറായ് കുടുങ്ങിക്കിടന്നു. മിറായിയും മൂത്ത സഹോദരിയും ജീവനോടെയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് രക്ഷാ സേന തിരച്ചിൽ ആരംഭിച്ചത്. കെട്ടിടാവശിഷ്ടങ്ങൾ നീക്കി മിറായിയെ പുറത്തെത്തിച്ച് ആശുപത്രിയിലേക്കു മാറ്റിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ മൂത്ത സഹോദരിക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഗാസിയാൻടെപ് പ്രവിശ്യയിൽ 170 മണിക്കൂറിനുശേഷമാണ് സിബെൽ കായ എന്ന 40 കാരനെ രക്ഷപ്പെടുത്തിയത്.
പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിലെ നായകളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. അതേസമയം കെട്ടിടം തകർന്നുവീഴുന്നതിനിടയിൽ. കാര്യമായി പരിക്കേൽക്കാത്തവരും ഭക്ഷണവും വെള്ളവും അടക്കം കുറച്ചെങ്കിലും ലഭ്യമാകുന്നതിനാലുമാണ് പലർക്കും അതിജീവിക്കാനാകുന്നതെന്ന് ദുരന്തനിവാരണ വിദഗ്ധർ അറിയിച്ചു.