മൂന്ന് ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസിൽ 13.69 കോടി കളക്ഷൻ സ്വന്തമാക്കി മമ്മൂട്ടി ചിത്രം ടർബോ. ആദ്യദിനത്തിൽ 6.15 കോടിയും, രണ്ടാം ദിനത്തിൽ 3.70 കോടിയും മൂന്നാം ദിനത്തിൽ 3.84 കോടിയുമാണ് കേരള ബോക്സ് ഓഫീസിൽ ടർബോയുടെ കളക്ഷൻ. അതേസമയം മൂന്ന് ദിവസം സിനിമയുടെ ആകെ കളക്ഷൻ 40 കോടിയാണ്. വിദേശത്ത് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
റിലീസ് ചെയ്ത് നാലാം ദിവസമായ ഇന്ന് 1160 ഷോകളാണ് ടർബോയ്ക്കുള്ളത്. അതിലേക്കായി 1,48,891 ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്. ഇന്ന് മാത്രം 2.30 കോടിയുടെ കളക്ഷൻ ചിത്രത്തിന് ഇതുവരെ കിട്ടിയിട്ടുണ്ട്. രാവിലെ 10.30 വരെയുള്ള കണക്കാണിത്.
റിലീസ് ഡേയിൽ തന്നെ ടർബോയുടെ ആകെ കളക്ഷൻ 17.3 കോടിയായിരുന്നു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ടർബോ സ്വന്തമാക്കി. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് വാരികൂട്ടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ദിനം 156 എക്സ്ട്രാ ഷോകളാണ് ടർബോയ്ക്കായി ചാർട്ട് ചെയ്തിരുന്നത്
2 മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടർബോ’.