ദുബായ്: : എമിറേറ്റിലെ ഗതാഗതം നിയന്ത്രിക്കാനുള്ള ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ പഠനത്തിനും രൂപകല്പനയ്ക്കും തുടക്കമിട്ട് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). കോ-ഓപ്പറേറ്റീവ് ഇന്റലിജന്റ് ഗതാഗത സംവിധാനം (സി-ഐ.ടി.എസ്.) പോലുള്ള ഏറ്റവുംപുതിയ സാങ്കേതികവിദ്യകളുടെയും ഉപകരണങ്ങളുടെയും ഉപയോഗംവർധിപ്പിക്കാനും മേഖലയിലെ മുൻനിര നഗരങ്ങളുമായി താരതമ്യപഠനം നടത്താനുമാണ് രണ്ടാംഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.
നിലവിലെ 60 ശതമാനത്തിലേറെ പ്രധാന റോഡുകൾ കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ്. 2026-ഓടെ ഇത് 100 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 116 ഗതാഗത നിരീക്ഷണ ക്യാമറകൾ, റോഡിലെ പ്രധാന സംഭവങ്ങൾ നിരീക്ഷിക്കാനും വാഹനങ്ങൾ എണ്ണാനുമുള്ള 100 ഉപകരണങ്ങൾ, 112 വേരിയബിൾ മെസേജ് സൈൻസ് (വി.എം.എസ്.), യാത്രാസമയവും വേഗവും അളക്കുന്നതിന് 115 ഉപകരണങ്ങൾ, 17 കാലാവസ്ഥാ സെൻസർ സ്റ്റേഷനുകൾ, 660 കിലോമീറ്റർ നീളത്തിൽ വൈദ്യുത ലൈനുകൾ, 820 കിലോമീറ്റർ നീളത്തിൽ ഫൈബർ ഒപ്റ്റിക് ശൃംഖല എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
അടുത്ത രണ്ടുവർഷത്തിനുള്ളിൽ എമിറേറ്റിലെ പ്രധാനറോഡുകളെല്ലാം ഐ.ടി.എസ്സിന്റെ നിരീക്ഷണത്തിലാക്കുകയാണ് ലക്ഷ്യമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.