പ്രത്യാശയുടെ മറ്റൊരു ഓണക്കാലം മുറ്റത്തെത്തിയിരിക്കുന്നു. കൊല്ലവർഷത്തെ ആദ്യമാസമായ ചിങ്ങത്തിൽ പത്ത് ദിവസങ്ങളിലായി കൊണ്ടാടുന്ന കേരളത്തിന്റെ ദേശീയോത്സവത്തിന് ഇന്ന് തുടക്കമാവുകയാണ്. കൊയ്ത്തുത്സവവും മഹാബലി ചക്രവർത്തിയെ വരവേൽക്കാനുമുള്ള ഉത്സവവുമാണ് മലയാളികൾക്ക് ഒരൊ ഓണക്കാലവും.
കേരളം കണ്ട ഏറ്റവും മഹാനായ രാജാവാണ് മഹാബലി ചക്രവർത്തി. ഒരിക്കൽ അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയ വാമനൻ (മഹാവിഷ്ണുവിന്റെ അവതാരം ) സമ്മാനമായി മൂന്നടി മണ്ണ് ചോദിച്ചു. ഭൂമിയും ആകാശവും എടുത്തു കഴിഞ്ഞപ്പോൾ അവസാനം നൽകാൻ ഒന്നുമില്ലാതായ മഹാബലി ചക്രവർത്തി തന്റെ ശിരസ്സ് വാമനനുമുന്നിൽ അർപ്പിച്ചു. അങ്ങനെ മഹാബലി ചക്രവർത്തിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. എല്ലാ വർഷവും തന്റെ പ്രജകളെ കാണാൻ ഒരു ദിവസം അനുവദിക്കണമെന്ന് മഹാബലി വാമനനോട് അഭ്യർത്ഥിച്ചിരുന്നു. തന്റെ പ്രജകളെ കാണാൻ എത്തുന്ന ആ ദിവസമാണ് തിരുവോണം എന്നാണ് ഐതിഹ്യം.
അത്തം മുതൽ പത്താം ദിവസമായ തിരുവോണവും, പിന്നെ നാലാം ഓണമായ ചതയം വരെയും പൂക്കളം, സദ്യ, ഊഞ്ഞാല് കെട്ടൽ, പുലിക്കളി, മറ്റ് കലാപരിപാടികൾ തുടങ്ങി വിവിധങ്ങളായ ആഘോഷങ്ങളായിരിക്കും ഉണ്ടാവുക. മുറ്റത്ത് ചാണകം മെഴുകി മുക്കുറ്റിയും ചെത്തിയും തുടങ്ങിയ ചെറിയ പൂവുകൾ കൊണ്ട് ചെറിയ പൂക്കളമൊരുക്കിയാണ് അത്തം ദിവസത്തെ വരവേൽക്കുക. ഓണാഘോഷങ്ങക്ക് തുടക്കം കുറിക്കുന്ന ഈ ദിവസമാണ് മാവേലിയെ ഭൂമിയിൽ നിന്നും പാതാളത്തിലേക്ക് വാമനൻ ചവിട്ടിത്താഴ്ത്തിയതെന്ന് കരുതപ്പെടുന്ന കൊച്ചിയിലെ തൃപ്പൂണിത്തറയിൽ അത്തചമയം എന്ന മഹത്തായ ആഘോഷം നടക്കുന്നത്.
മഹാബലി ചക്രവർത്തിയുടെ സന്ദർശനത്തിനായുള്ള ഒരുക്കങ്ങളുടെയും തുടക്കമാണ് അത്തം. കോവിഡും പ്രളയവും കാരണം നിറം മങ്ങിയ ഓണക്കാലമായിരുന്നു കഴിഞ്ഞുപോയത്. ഈ ഓണം പ്രതീക്ഷയുടെയും പുതിയ കാലത്തിന്റെയും തുടക്കം കൂടിയാണ്.