തമിഴ് സൂപ്പർ താരം നയൻ താരയ്ക്കും വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങൾ പിറന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഇതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് നിലവിലുള്ള ചട്ടങ്ങൾ മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്നാണ് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷവും കുട്ടികൾ ഉണ്ടായില്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നാണ് ചട്ടം.
21 – 36 വയസ് പ്രായമുള്ള വിവാഹിതയ്ക്ക് ഭർത്താവിൻ്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാൻ കഴിയുകയുള്ളൂ. ഇത്തരം ചട്ടങ്ങൾ നിലനിൽക്കുമ്പോൾ വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകും എന്നതാണ് ആരോഗ്യവകുപ്പിൻ്റെ പ്രധാന ചോദ്യം. വിഷയത്തിൽ നയൻതാരയോട് തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം തേടുമെന്നും നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ വ്യക്തമാക്കി.
ഈ വർഷം ജൂണിലായിരുന്നു നയൻതാരയുടെയും വിഘ്നേഷിൻ്റെയും വിവാഹം. ഇരട്ടക്കുട്ടികളുടെ അമ്മയും അപ്പയും ആയതായി ഇന്നലെയാണ് ഇരുവരും സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചത്.