ശിക്ഷാ വിധിയില്‍ പ്രതികരണവുമായി പ്രൊഫസര്‍ ടി ജെ ജോസഫ്. സാക്ഷി പറയുക എന്നത് മാത്രമായിരുന്നു തന്റെ ഉത്തരവാദിത്തം. അത് താന്‍ നിര്‍വഹിച്ചു. ശിക്ഷ കൂടിയോ കുറഞ്ഞോ എന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് താനല്ലെന്നും ടി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികള്‍ക്ക് എന്ത് ശിക്ഷ ലഭിച്ചാലും അത് തന്നെ ബാധിക്കില്ല. ശിക്ഷ കൂടിയോ കുറഞ്ഞോ എന്ന ചര്‍ച്ചകള്‍ ഒന്നും നടത്തേണ്ടത് ഞാന്‍ അല്ല. അത് നിയമ വിദഗ്ധരാണ്. അന്ധവിശ്വാസവും ജാതീയ വിഭാഗീയതകളും ഇല്ലാത്ത ലോകമാണ് താന്‍ സ്വപ്നം കാണുന്നത്. അല്ലാതെ പരസ്പരം കൊല്ലാനോ കൊലവിളിക്കാനോ പ്രതികാര നടപടികളിലൂടെ മനസിനെ രസിപ്പിക്കാനോ ഉള്ള ചിന്തകളില്‍ നിന്നൊക്കെ ഞാന്‍ മാറി തുടങ്ങി. എല്ലാ മനുഷ്യരുടെയും ദുഃഖങ്ങള്‍ എനിക്കും ദുഃഖമായി അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ക്ക് അവര്‍ ചെയ്യുന്നത് വലിയ കാര്യമായി തോന്നിയേക്കാം. അതിന് അവരെ പ്രേരിപ്പിക്കുന്നത് അബദ്ധജഡിലമായ വിശ്വാസ പ്രമാണങ്ങളാണ്. അതാണ് തുടച്ച് നീക്കപ്പെടേണ്ടത്. ഇത്തരത്തിലുള്ള ചിന്താഗതി ബാധിച്ചവര്‍ ലോകത്തിന് തന്നെ ഭീഷണിയാണ്. മതാന്ധത ബാധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് അവര്‍ മോചിതരാകണം എന്നതാണ് ആഗ്രഹമെന്നും ടിജെ ജോസഫ് പറഞ്ഞു.
കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. രണ്ടാം പ്രതി സജില്‍, നാലാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 9,11,12 മറ്റു പ്രതികളായ നൗഷാദ്, മൊയ്തീന് കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു.
മുഖ്യ പ്രതി നാസര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വധശ്രമവും ഗൂഢാലോചനയും തെളിഞ്ഞു. അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, ഷഫീക്ക്, മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തൊടപുഴ ന്യൂമാന്‍ കോളേജില്‍ ബികോം മലയാളം ഇന്റേര്‍ണല്‍ പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നും എന്‍.ഐ.എ കണ്ടെത്തി.
2010 ജൂലൈ നാലിനാണ് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയത്. വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതിനാണ് കൈവെട്ടിയത്. 2011 മാര്‍ച്ച് 9നാണ് എന്‍.ഐ.എ കേിസില്‍ അന്വേഷണം ഏറ്റെടുത്തത്. 2013 ജനുവരി 10ന് ആദ്യകുറ്റപത്രം സമര്‍പ്പിച്ചു.