തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷന് എഴുത്തച്ഛൻ്റെ പേരിടാൻ ശുപാർശ ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ് അറിയിച്ചു. തിരൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തിരൂർ റെയിൽവേ സ്റ്റേഷൻ്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കി മാറ്റണമെന്ന് ഞങ്ങൾ റെയിൽവേ ബോർഡിന് ശുപാർശ നൽകും. ഈ നിർദേശം ബോർഡ് അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടുകാരിൽ നിന്നും സാഹിത്യകാരൻമാരിൽ നിന്നും ഈ ആവശ്യം നേരത്തെ ഉയർന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃഷ്ണദാസിൻ്റെ നേതൃത്വത്തിലുള്ള റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി അംഗങ്ങൾ കോഴിക്കോട്, തിരൂർ, ഷൊർണ്ണൂർ, പാലക്കാട് സ്റ്റേഷനുകൾ സന്ദർശിച്ചിരുന്നു. തിരൂരിൽ യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ പുരോഗമിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.