തിരുവനന്തപുരം: കേരള കേഡറിലെ മൂന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ നാളെ സർവ്വീസിൽ നിന്ന് വിരമിക്കും. അഗ്നിരക്ഷാ വിഭാഗം മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മീഷണർ എസ്.ആനന്ദകൃഷ്ണൻ, എസ്.പി.ജി ഡയറക്ടറായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുണ്‍ കുമാർ സിൻഹ എന്നിവരാണ് ബുധനാഴ്ച വിരമിക്കുന്നത്.
1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ സന്ധ്യ 2021 ജൂലൈയിൽ ഋഷിരാജ് സിംഗ് വിരമിച്ചതിന് പിന്നാലെയാണ് അഗ്നിരക്ഷാമേധാവി സ്ഥാനമേറ്റെടുത്തത്. കേരള പൊലീസ് പരിശീലന വിഭാഗം എഡിജിപി, എറണാകുളം, തൃശ്ശൂർ മേഖലാ ഐജി തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരി എന്ന നിലയിലും സന്ധ്യ ശ്രദ്ധ നേടി.
1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് എസ്. ആനന്ദകൃഷ്ണൻ. വിജിലൻസ് വകുപ്പ് മേധാവി, ഇൻ്റലിജൻസ് മേധാവി,ക്രൈംബ്രാഞ്ച് മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ പൊലീസ് ആസ്ഥാനത്തെ എഡിജിപി എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ കുമാർ സിൻഹ വിവിഐപികളുടെ സുരക്ഷാചുമതല വഹിക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഡയറക്ടറായി ജോലി ചെയ്തു വരികയാണ്. സീനിയറായിരുന്ന അരുണ്‍ കുമാർ സിൻഹയെ മറികടന്നാണ് എഡിജിപിയായിരുന്ന അനിൽ കാന്തിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചത്.
മൂന്ന് ഡിജിപിമാരെ കൂടാതെ വിവിധ ചുമതലകളിലുള്ള ഒൻപത് എസ്.പിമാരും നാളെ സർവ്വീസിൽ നിന്നും പടിയിറങ്ങും. വിരമിക്കുന്ന ഡിജിപിമാർക്ക് പകരമായി എഡിജിപിമാരായ കെ.പത്മകുമാർ, നിതിൻ അഗർവാൾ, ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബ് എന്നിവർ ഡിജിപി റാങ്കിലേക്ക് എത്തും. ഇതോടെ ഇവർ നിലവിൽ വഹിക്കുന്ന പദവികളിലേക്ക് മറ്റ് എഡിജിപിമാർ എത്തും.
എസ്.പിമാരുടെ വിരമിക്കലോടെ ജില്ലാ പൊലീസ് മേധാവിമാരേയും മാറ്റി നിയമിക്കേണ്ടി വരും. മൂന്ന് ഡിജിപിമാർക്ക് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തും ജൂണിൽ വിരമിക്കും. കെ.പത്മകുമാർ, നിതിൻ അഗർവാൾ, ഷെയ്ഖ് ദർബേഷ് സാഹിബ് എന്നിവരിൽ ഒരാളാവും അടുത്ത സംസ്ഥാന പൊലീസ് മേധാവി.