നീണ്ട രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിൽ എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണെന്നും ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മ്മിച്ച സ്ഥലം മാത്രമാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന് യൂത്ത് കോൺഗ്രസ് ബന്ധമുണ്ടെന്നാണ് സൂചന. കൂടാതെ ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്തവരും നിരീക്ഷണത്തിലാണെന്നാണ് വിവരം. പ്രതി വിദേശത്ത് കടന്നതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതിയുടെയും സഹായികളുടെയും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
തലസ്ഥാനത്ത് പോലീസിന്റെ മൂക്കിന് താഴെ ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനം തകർത്തിട്ടും നടപടിയെടുക്കാൻ വൈകുന്നതിൽ പൊലീസിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും, മുഴുവന്‍ തെളിവുകലും ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ യുവജന സംഘടനയുടെ ജില്ലാ നേതാവാണ് അക്രമിയെന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും അന്വേഷണ സംഘം ഇത് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. ആക്രമണത്തിന് പിന്നാലെ പി കെ ശ്രീമതിയും എൽഡിഎഫ് കൺവീനർ ഇപി ജയരാജനും പ്രതിപക്ഷമാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചിരുന്നു. തുടർന്ന് വൻ പ്രതിഷേധങ്ങൾ നടക്കുകയും പൊലീസ് അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്ററിലെ സിസിടിവി ദൃശ്യമായിരുന്നു സംഭവത്തിലെ ഏക തെളിവ്. എന്നാൽ പൊലീസിന് രണ്ട് മാസമായിട്ടും ഒരു തുമ്പും ലഭിച്ചില്ലായിരുന്നു.
ഒടുവിൽ എകെജി സെന്ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ യുവാവിനെ വിട്ടയക്കുകയായിരുന്നു. ഇതിനിടെ അന്വേഷണം ബോധപൂർവ്വം മുക്കിയെന്ന ആക്ഷേപവും പൊലീസിനെതിരെ ഉയർന്നു. നിയമസഭ കഴിയുന്നതുവരെ പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് പിന്നീടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പൊലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന തുമ്പ് സർക്കാരിനും പാർട്ടിക്കും ആശ്വാസം നൽകുന്നതാണ്.