2023ലെ ഏറ്റവും ശക്തരായ നൂറ് ഇന്ത്യക്കാരുടെ പട്ടിക പുറത്തുവിട്ട് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ്. രാഷ്ട്രീയം, വ്യവസായം, കല, കായികം, സിനിമ തുടങ്ങി സകല മേഖലകളെയും പ്രത്യേകം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നൂറ് പേരുടെ പട്ടികയിൽ ഒന്നാമൻ. ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരാണ് തൊട്ടുപിന്നാലെയുള്ളത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പട്ടികയിൽ പതിനഞ്ചാമതാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, അരവിന്ദ് കേജ്രിവാൾ, റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, എം.കെ.സ്റ്റാലിൻ എന്നിങ്ങനെ നിരവധി പ്രമുഖർ ഉൾപ്പെടുന്നു.
പട്ടികയിൽ മലയാളി സാന്നിധ്യമായി ആകെ നാല് പേരാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ എം.പി, കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തുടങ്ങിയവരാണിവർ. ഇന്ത്യ-യുഎഇ സൗഹൃദബന്ധത്തിലുള്ള നിർണ്ണായക പങ്ക്, ഇരുരാജ്യങ്ങളിലെയും ഭരണാധികാരികൾക്കിടയിലെ സ്വാധീനം, എല്ലാ രാഷ്ട്രീയപാർട്ടികളുമായുള്ള അടുത്ത ബന്ധം തുടങ്ങിയവയാണ് ശക്തരുടെ പട്ടികയിൽ യൂസഫലി ഉൾപ്പെടാനുള്ള കാരണം. ലോകത്തെ ലുലു ഗ്രൂപ്പിൻറെ വിജയഗാഥയ്ക്കൊപ്പെം ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ ക്ഷേമത്തിനായുള്ള സജീവ ഇടപെടലുകളും, സഹായ പദ്ധതികളും യൂസഫലിയെ ശ്രദ്ധേയനാക്കിയെന്ന് പട്ടിക വിലയിരുത്തുന്നു. നൂറ് പേരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ബിസിനസ് രംഗത്ത് നിന്നുള്ളതെന്നതും ശ്രദ്ധേയമാണ്. മുകേഷ് അംബാനി, ഗൗതം അദാനി, സുനിൽ ഭാരതി മിത്തൽ, കുമാർ മംഗളം ബിർള, സജ്ജൻ ജിൻഡൽ, എം.എ യൂസഫലി തുടങ്ങിയവരാണ് ബിസിനസ് രംഗത്തെ ശക്തർ എന്ന്
പട്ടിക സാക്ഷ്യപ്പെടുത്തുന്നു.