അബുദാബിയിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച മൂന്ന് ലക്ഷം ദിർഹം (65 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) യഥാര്‍ത്ഥ അവകാശിക്ക് നൽകി മലയാളി യുവാവ് മാതൃകയായി. കോഴിക്കോട് വടകര കോട്ടപ്പള്ളി സ്വദേശിയായ പറഞ്ഞാറയില്‍ ഇബ്രാഹീമിന്റെ മകന് ഫയാസിനായിരുന്നു കഴിഞ്ഞ ജൂലൈ 25ന് നടന്ന ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്.
എന്നാല്‍ ഒരു സ്വദേശി വനിതയുടെ നിർദേശപ്രകാരം അവർ പണം നൽകിയതിനെതുടർന്ന് അവര്‍ക്കുവേണ്ടിയായിരുന്നു ഫയാസ് ഈ ടിക്കറ്റ് എടുത്തിരുന്നത്. അതുകൊണ്ട് തന്നെ ഈ സമ്മാന തുക അവർക്ക് അർഹതപ്പെട്ടതാണെന്ന് ഫയാസ് പറഞ്ഞു. അതേസമയം താൻ കാരണം ഒരാള്‍ക്ക് ഭാഗ്യം കൈവന്ന സന്തോഷത്തിലാണ് ഈ യുവാവ്. ഏഴ് വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്ത് വരികയാണ് ഫയാസ്.
ഫയാസിന്റെ ബന്ധുവിനൊപ്പമാണ് സ്വദേശിയായ വനിത ജോലി ചെയ്യുന്നത്. ഇടയ്ക്ക് അവർക്ക് വേണ്ടി ബിഗ് ടിക്കറ്റെടുക്കാന്‍ ഫയാസിനോട് ആവശ്യപ്പെടുമായിരുന്നു. എന്നത്തേയും പോലെ ജൂലൈ മാസത്തില്‍ മൂന്ന് ടിക്കറ്റെടുകളെടുക്കാനായി അവര്‍ ബന്ധു വഴി ഫയാസിന് പണം നല്കി. തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വന്തം പേരിലായിരുന്നു ഫയാസ് അവര്‍ക്ക് വേണ്ടി ടിക്കറ്റെടുത്തത്. പ്രധാന നറുക്കെടുപ്പിന് പുറമെ ഓരോ ആഴ്ചയിലും ബിഗ് ടിക്കറ്റ് പ്രത്യേക പ്രതിവാര നറുക്കെടുപ്പും നടത്തിയിരുന്നു. ഇങ്ങനെ ജൂലൈ 25ന് നടന്ന പ്രതിവാര നറുക്കെടുപ്പിലാണ് ഫയാസ് എടുത്ത 251189 എന്ന ടിക്കറ്റിന് മൂന്ന് ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്.
ബിഗ് ടിക്കറ്റില്‍ നിന്ന് സമ്മാനവിവരം ഫോൺ മുഖേന അറിയിച്ച ഉടൻ തന്നെ ഫയാസ് സ്വദേശി വനിതയെ വിവരമറിയിച്ചു. ശേഷം സമ്മാനത്തുക ലഭിക്കുന്നതിനാവശ്യമായ രേഖകളെല്ലാം സമര്‍പ്പിച്ച് സെപ്റ്റംബര്‍ 14ന് നടപടികള്‍ പൂര്‍ത്തിയാക്കി പണം ഫയാസിന്റെ അക്കൗണ്ടിലെത്തുകയും സമ്മാനത്തുക സ്വദേശി വനിതയ്ക്ക് കൈമാറുകയും ചെയ്തു. വിവരമറിഞ്ഞ് അഭിനന്ദനവുമായി സുഹൃത്തുക്കൾ എത്തിയെങ്കിലും വിജയം തനിക്ക് അവകാശപ്പെട്ടതല്ലെന്ന് ഫയാസ് അവരെ അറിയിക്കുകയായിരുന്നു. അതേസമയം സമ്മാനമായി ലഭിച്ച തുകയിൽ നിന്നും സ്വദേശി വനിത ഫയാസിന് പാരിതോഷികം നല്‍കുകയും ചെയ്തു.