മലപ്പുറം; അപകടത്തിൽപ്പെട്ട ഭാഗത്ത് രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ ലൈഫ് ഗാർഡ് കൂടിയായ ഷമീർ പറയുന്നു. തീരത്ത് നിന്നും മുന്നൂറ് മീറ്റർ മാറിയാണ് ബോട്ട് മുങ്ങിയത്. ഈ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കാൻ വന്നതോടെ കയർ കെട്ടി ബോട്ട് അൽപം കരയിലേക്ക് നീക്കി. ഈ ഘട്ടത്തിൽ ബോട്ട് ഒരൽപം ചെരിഞ്ഞതോടെയാണ് അകത്ത് കിടന്നവരെ പുറത്തേക്ക് എടുക്കാനായത്. ബോട്ടിലുണ്ടായിരുന്ന ഒരാളും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.
ഈ ബോട്ട് അപകടത്തിൽപ്പെടുമെന്ന് നേരത്തെ പലവട്ടം തന്നെ നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് ഷമീർ പറയുന്നു. മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലമായി പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചും താനൂർ തൂവൽത്തീരവും ഈ ഒരു വർഷം കൊണ്ട് മാറിയിട്ടുണ്ട്. കനോലി കനാലിൻ്റെ കൈവഴിയാണ് ഇത്.
കഴിഞ്ഞ ഒരു വർഷമായി ഇവിടെ ബോട്ട് സർവ്വീസുണ്ട്. കാലപ്പഴക്കം മൂലം മറ്റിടത്ത് നിന്നും ഒഴിവാക്കിയ ബോട്ടുകളാണ് ഇവിടെ സർവ്വീസിന് കൊണ്ടു വന്നത്. രണ്ട് സംഘങ്ങളാണ് ഇവിടെ ബോട്ട് സർവ്വീസ് നടത്തുന്നത്. ആളുകളെ കയറ്റുന്നതിൽ ഇവർ തമ്മിൽ മത്സരമായിരുന്നു. ഇവർ പരസ്പരം പരാതി നൽകിയതോടെ കഴിഞ്ഞ പെരുന്നാളിന് പൊലീസ് ഇടപെട്ട് സർവ്വീസ് നിർത്തിവയ്പ്പിച്ചിരുന്നു. പിന്നെ എപ്പോഴാണ് ഇവർ സർവ്വീസ് തുടങ്ങിയതെന്ന് അറിയില്ല.
ആകെ നാല് ബോട്ടുകളാണ് ഓടുന്നത്. ഞങ്ങളുടെ അറിവ് അനുസരിച്ച് താനൂർ നഗരസഭ ഇതുവരെ ബോട്ട് സർവ്വീസിന് അനുമതി നൽകിയിട്ടില്ല. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഒരു ബോട്ടാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടത്. നാല് മാസം മുൻപാണ് ഈ ബോട്ട് ഇവിടെ എത്തിച്ചത്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം നടത്തിയാണ് ഇവിടെ ഉപയോഗിച്ചത്. 15- പേരിൽ കൂടുതൽ ആ ബോട്ടിൽ കയറാൻ പാടില്ല., എന്നാൽ അതിൻ്റെ ഇരട്ടിയിലേറെ പേരാണ് ഇതിൽ കയറിയത്. രജിസ്ട്രേഷൻ പോലുമില്ലാതെയാണ് ബോട്ടുകൾ സർവ്വീസ് നടത്തിയത്.
അതേസമയം അപകടത്തിൽപ്പെട്ട ബോട്ടിനെതിരെ നേരത്തെ തന്നെ പരാതികളുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. മത്സ്യബന്ധനത്തിന് ഉപയോഗിച്ച ബോട്ടിൽ മാറ്റങ്ങൾ വരുത്തിയാണ് ടൂറിസത്തിന് ഇറക്കിയത്. നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ കേറിയാൽ ഇത്തരം ബോട്ടുകൾ മറിയാൻ സാധ്യതയുണ്ട്. പ്രദേശവാസികൾ തന്നെ പകർത്തിയ മൊബൈൽ ഫോൺ ദൃശ്യങ്ങളിൽ നിറയെ ആളുകളെ കയറ്റി നീങ്ങുന്ന ബോട്ടിനെ കാണാം. വീഡിയോയിൽ അമിതഭാരം കാരണം ബോട്ട് ചെരിഞ്ഞു നിൽക്കുന്നതും ദൃശ്യമാണ്.