സുശാന്ത് സിങ് രജ്പുതിനെ കൊലപ്പെടുത്തിയതാണെന്ന ആശുപത്രി ജീവനക്കാരന്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ മുംബൈ കൂപ്പർ ഹോസ്പിറ്റലിലെ ടീം അംഗമായിരുന്ന ജീവനക്കാരനാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. സുശാന്തിനെ സ്വന്തം അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിലുള്ള ദുരൂഹത ഇപ്പോഴും നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രി ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ രൂപ്കുമാർ ഷാ എന്നയാളാണ് സുശാന്ത് ആത്മഹത്യ ചെയ്തതല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയത് തന്നെയാണെന്നും വെളിപ്പെടുത്തിയത്. സുശാന്ത് സിംഗ് രജ്പുത് അന്തരിച്ച അന്ന് അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൂപ്പർ ഹോസ്പിറ്റലിൽ ലഭിച്ചിരുന്നു. ഇതിലൊന്ന് സുശാന്തിന്റേതാണെന്ന് പിന്നീടാണ് മനസിലായത്
അതേസമയം സുശാന്തിന്റെ ശരീരത്തിൽ നിരവധി പാടുകളുണ്ടായിരുന്നു. കഴുത്തിലും മൂന്ന് അടയാളങ്ങൾ ഉണ്ടെന്ന് രൂപ്കുമാർ പറഞ്ഞു. എന്നാൽ ഉന്നതാധികാരികളുടെ നിർദ്ദേശപ്രകാരം സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ പകർത്താൻ മാത്രമേ ഇവരുടെ ടീമിന് അനുവാദമുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ജൂൺ 14നാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പോലീസിന്റെയടക്കം പ്രാഥമിക നിഗമനമെങ്കിലും കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സുശാന്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ പ്രധാന കേന്ദ്ര ഏജൻസികളാണ് സുശാന്തിന്റെ മരണം അന്വേഷിക്കുന്നത്.