ന്യൂഡൽഹി: വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേർ പിന്തുണയ്ക്കുന്നത് സിദ്ധരാമയ്യയെ. നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവ്വരാജ് ബൊമ്മയാണ് രണ്ടാം സ്ഥാനത്ത്. എൻഡിടിവിയും ലോകനീതി-സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റിയും ചേർന്ന് നടത്തിയ സർവ്വേയിലാണ് ഇക്കാര്യം പറയുന്നത്. മെയ് പത്തിന് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജനവികാരത്തിലേക്ക് കാറ്റു വീശിക്കൊണ്ട് സർവ്വേ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. മെയ് 13-നാണ് കർണാടകയിൽ വോട്ടെണ്ണൽ.
മുതിർന്ന വോട്ടർമാർക്കിടയിൽ സിദ്ധരാമയ്യയ്ക്കാണ് കൂടുതൽ ജനപ്രീതി. എന്നാൽ അൽപം പ്രായം കുറഞ്ഞ ബസവരാജ് ബൊമ്മയ്ക്ക് ആണ് യുവാക്കൾക്കിടയിൽ പിന്തുണ കൂടുതലെന്നും സർവ്വേയിൽ പറയുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ശക്തമാണെന്ന കണക്കും സർവ്വേയിലുണ്ട്. ദരിദ്രരിലും താഴ്ന്ന ഇടത്തരക്കാരിലും ഗ്രാമീണ വോട്ടർമാർക്കിടയിലും ബിജെപി സർക്കാരിനോടുള്ള വിയോജിപ്പ് കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും വോട്ട് ചെയ്യുമ്പോൾ ആദ്യം പരിഗണിക്കുക പാർട്ടിയാണെന്നാണ് പറഞ്ഞത്. 56 ശതമാനം പേർ പാർട്ടിയെ വിലയിരുത്തി വോട്ട് ചെയ്യുമ്പോൾ, 38 ശതമാനം പേർ സ്ഥാനാർത്ഥിയെ നോക്കിയും നാല് ശതമാനം പേർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നോക്കിയുമാണ് വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നത്.
കൂടുതൽ അഴിമതി നടക്കുന്ന പാർട്ടി ബിജെപിയാണെന്ന് 59 ശതമാനം കരുതുമ്പോൾ കോൺഗ്രസാണെന്ന് 35 ശതമാനം പേരും ജെഡിഎസ് ആണെന്ന് മൂന്ന് ശതമാനം പേരും കരുതുന്നു. കുടുംബരാഷ്ട്രീയത്തിനെതിരെ വലിയ പ്രചാരണം നടത്തിയ ബിജെപിയിലാണ് സ്വജനപക്ഷപാതം ശക്തമെന്ന് 59 ശതമാനം പേർ വിലയിരുത്തുന്നു. ബിജെപിയിൽ വിഭാഗീയത ശക്തമാണെന്ന് 55 ശതമാനം കരുതുമ്പോൾ കോൺഗ്രസിലാണ് വിഭാഗീയ പ്രശ്നം രൂക്ഷമെന്നാണ് മുപ്പത് ശതമാനം പേർ കരുതുന്നത്. ജെഡിഎസിൻ്റെ കാര്യത്തിൽ 12 ശതമാനം പേരും വിഭാഗീയത ഒരു മുഖ്യ പ്രശ്നമായി കരുതുന്നു.
കർണാടകയുടെ വികസനത്തിന് കോണ്ഗ്രസ് അധികാരത്തിൽ വരണമെന്ന് 47 ശതമാനം പേരും ബിജെപി വേണമെന്ന് 37 ശതമാനവും ജെഡിഎസ് വേണമെന്ന് 14 ശതമാനവും കരുതുന്നു. സംസ്ഥാനത്ത് സാമുദായിക മൈത്രി നിലനിർത്താൻ കോണ്ഗ്രസിന് സാധിക്കുമെന്ന് 49 ശതമാനം പേർ കരുതുമ്പോൾ 37 ശതമാനം പേർ ബിജെപിയേയും 14 ശതമാനം പേർ ജെഡിഎസിനേയും ആണ് പിന്തുണയ്ക്കുന്നത്.
സമുദായിക കണക്കുകൾ പ്രകാരം വൊക്കലിംഗ് വിഭാഗത്തിൽ 34 ശതമാനം കോൺഗ്രസിനേയും 36 ശതമാനം ജെഡിഎസിനേയും പിന്തുണയ്ക്കുമ്പോൾ ലിംഗായത്ത് സമുദായത്തിലെ 67 ശതമാനവും ബിജെപിക്കൊപ്പവും മുസ്ലീം വിഭാഗത്തിൽ 59 ശതമാനം കോൺഗ്രസിനൊപ്പവും ഉറച്ചു നിൽക്കുന്നു.
ബിജെപിയേക്കാൾ (23%) ദരിദ്രരായ വോട്ടർമാരിൽ കോൺഗ്രസിന് (50%) കൂടുതൽ ജനപ്രീതിയുണ്ട്. എന്നിരുന്നാലും, സമ്പന്നരായ വോട്ടർമാരിൽ, ബിജെപി (46%) കോൺഗ്രസിനേക്കാൾ (31%) കൂടുതൽ ജനപ്രിയമായി തുടരുന്നു. വിവിധ പാർട്ടികളുടെ ജനസമ്പർക്കം വിലയിരുത്താനും വോട്ടർമാരോട് സർവ്വേയിൽ ആവശ്യപ്പെട്ടിരുന്നു. വോട്ടർമാരെ സമീപിക്കുന്നതിൽ കോൺഗ്രസിനെയും ജെഡിഎസിനെയും അപേക്ഷിച്ച് ബി.ജെ.പിക്ക് അൽപം കൂടുതൽ കഴിവുണ്ടെന്നാണ് സർവേയിലെ കണ്ടെത്തൽ. ബി.ജെ.പിയുടെ വികാസ് സങ്കൽപ് യാത്ര, ജെ.ഡി.എസിന്റെ പഞ്ചരത്ന രഥ യാത്ര എന്നിവയേക്കാൾകൂടുതൽ ശ്രദ്ധ ആകർഷിച്ചത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണെന്ന് സർവേ പറയുന്നു.