വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആരോഗ്യ നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് സൗദിയിലെ സ്കൂളുകളിൽ ശീതളപാനീയങ്ങൾ നിരോധിച്ചു. വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തേസം അൽ-ഷെഹ്രി ആണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂളുകളിൽ പോഷകാഹാരം ലഭ്യമാക്കുന്നത് സംബന്ധിച്ച നിർദേശങ്ങളും വകുപ്പുകൾക്ക് നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സ്കൂൾ കാന്റീനുകളിലെ ഭക്ഷണ വിതരണം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാനും വിദ്യാഭ്യാസ വകുപ്പുകളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നല്ല ഭക്ഷ്യ സേവനങ്ങൾ നൽകുന്നതിനായി സ്വകാര്യ മേഖലക്കും അവസരം നൽകുമെന്ന് വക്താവ് പറഞ്ഞു.
പുതിയ അധ്യയന വർഷത്തേക്കുള്ള മന്ത്രാലയത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പുസ്തകങ്ങൾ “മദ്രസതി” പ്ലാറ്റ്ഫോമിൽ ഒരു ഡിജിറ്റൽ പകർപ്പായി ലഭ്യമാകും. കൂടാതെ ഇത് അച്ചടിച്ച പകർപ്പായും വിതരണം ചെയ്യും. ഇ-പാഠ്യപദ്ധതി വിദ്യാർത്ഥികൾക്ക് സുഗമമായി പഠിക്കുന്നതിന് സഹായകരമാകുമെന്നും വിദ്യാഭ്യാസ മന്ത്രാലയ വക്താവ് പറഞ്ഞു.