ശബരിമല വിമാനത്താവളത്തിന് ‘സൈറ്റ് ക്ലിയറൻസ്’ അനുമതി നൽകി കേന്ദ്രവ്യോമയാന മന്ത്രാലയം . ഏപ്രിൽ 3 ന് ചേർന്ന സ്റ്റീയറിങ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. സ്റ്റീയറിങ് കമ്മറ്റി ശുപാർശക്ക് വ്യോമയാന മന്ത്രി ഏപ്രിൽ 13 ന് അംഗീകാരം നൽകി. ഇക്കാര്യം സംസ്ഥാന സർക്കാരിനെ രേഖമൂലം അറിയിച്ചു.
വിമാനത്താവളം നിർമിക്കാൻ ചെറുവള്ളി എസ്റ്റേറ്റും പരിസരവും അനുയോജ്യമാണെന്നു വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ശേഷമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് ലഭ്യമാക്കിയത്. ഭൂമിയേറ്റെടുക്കുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് സർവേ നമ്പർ പ്രസിദ്ധീകരിച്ച സ്വകാര്യ ഭൂമികളിൽ സാമൂഹികാഘാത പഠനം ഇപ്പോൾ നടക്കുകയാണ്. തിരുവനന്തപുരം ആസ്ഥാനമായ സ്ഥാപനം നടത്തുന്ന പഠനം ജൂണിനുള്ളിൽ പൂർത്തിയാക്കും.
എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡിൽ നിന്ന് 370 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് പദ്ധതി. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 1039.876 ഹെക്ടർ (2570 ഏക്കർ) ഭൂമി ഏറ്റെടുക്കാനാണു സർക്കാർ ഉത്തരവ്. അതേസമയം ശബരിമല വിമാനത്താവളം നിർമ്മിക്കാൻ പ്രാഥമിക അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.