ഹൗസ്ഫുൾ ഷോകളുമായി സൂപ്പർഹിറ്റിലേക്ക് കുതിക്കുന്ന മലയാള സിനിമ 2018-നേയും സംവിധായകൻ ജൂഡ് ആന്തോണി ജോസഫിനേയും പുകഴ്ത്തി സിനിമ പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. 2018-ലൂടെ മലയാള സിനിമയിലെ സംവിധായക രാജാക്കന്മാരുടെ നിരയിലേക്ക് ഇനി ജൂഡിനേയും ചേർത്തു പറയാമെന്ന് സിദ്ദു പറയുന്നു.
നമ്മൾ അനുഭവിച്ച ഒരു ദുരന്തം പ്രമേയമാക്കി എടുത്ത സിനിമ കാണികൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നുണ്ടെങ്കിൽ ജൂഡ് എന്ന തിരക്കഥാകൃത്തിന്റെ രചനാ വൈഭവത്തെയാണ് അത് കാണിക്കുന്നത്. അവനവന്റെ ഭൂമികയിൽ ഒരു രചയിതാവിന്റെ അസാമാന്യ കയ്യടക്കത്തിന്റെ തെളിവായി ഈ സിനിമ മാറുന്നു. ജൂഡ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും വളർച്ചയിലേക്കുള്ള വൻ കുതിപ്പിന്റെ തുടക്കമാണിതെന്നും സിദ്ധു ചൂണ്ടിക്കാട്ടുന്നു
സിദ്ദു പനക്കലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് –
ഈ അടുത്തകാലത്ത് ഇറങ്ങിയ ചില മലയാള സിനിമകളുടെ കളക്ഷൻ വിവരം പൊതുജനങ്ങളെയും അതിൽ അഭിനയിച്ച നായകരെയും അറിയിക്കാൻ ധവളപത്രം പുറത്തിറക്കാൻ പോവുകയാണ് എന്ന് ഒരു വാർത്ത കണ്ടിരുന്നു. അർഹിക്കുന്നതിൽ കൂടുതൽ പ്രതിഫലം ആവശ്യപ്പെടുന്ന നായകന്മാരുടെ പടങ്ങൾ തിയേറ്ററിൽ എത്തുമ്പോൾ അതിന്റെ കളക്ഷനും നിർമ്മാതാക്കൾക്ക് ഉണ്ടാകുന്ന നഷ്ടത്തിന്റെ കണക്കും മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിരുന്നു അങ്ങനെയൊരു ആലോചന. അപ്പോഴാണ് 2018 നമ്മൾക്ക് മുന്നിലേക്ക് എത്തുന്നത്. പ്രളയജലം പോലെ കുത്തിയൊഴുകിയാണ് ജനങ്ങൾ ഈ സിനിമ കാണാൻ തിയേറ്ററിലേക്ക് വരുന്നത്.
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മൾ അതിൽ ലയിച്ചു ചേരണം, മുഴുകി പോകണം, നമ്മളുടെ അടുത്തിരിക്കുന്നവരെ പോലും നമ്മൾ വിസ്മരിക്കണം 2018 അങ്ങിനെ ഒരു അനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്. അടുത്തകാലത്ത് കണ്ട മികച്ച സിനിമകളുടെ ഏറ്റവും മുന്നിൽ നിർത്താവുന്ന സിനിമയാണിത്. തീർച്ചയായും തിയേറ്ററിൽ പോയി കാണേണ്ട സിനിമ. മറ്റൊരിടത്തുനിന്നും നമുക്ക് ഈ സിനിമയുടെ യഥാർത്ഥ ഫീൽ അനുഭവിക്കാനാവില്ല.
ജൂഡിന്റെ പല സിനിമകളും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ പ്രളയം പോലെ ഒരു വിഷയം തിരഞ്ഞെടുക്കുകയും കഴിഞ്ഞുപോയ ആ വെള്ളപ്പൊക്കം അതേപടി നമ്മുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ ജൂഡ് എന്ന സംവിധായകന്റെ മികവിന്റെ കയ്യൊപ്പാണ് നമുക്ക് ബോധ്യമാകുന്നത്.
കഥാപാത്രങ്ങളുടെ വികാരവും വിചാരങ്ങളും കാണികളിൽ ആവേശമായി നിറയുമ്പോൾ, ചിരിയായി വിടരുമ്പോൾ, സങ്കടമായി പെയ്യുമ്പോൾ, നെഞ്ചകം നടുങ്ങുമ്പോൾ മലയാള സിനിമയിലെ സംവിധായക രാജാക്കന്മാരുടെ നിരയിലേക്ക് ഈ ഇളമുറക്കാരനെയും നമുക്ക് ചേർത്തു നിർത്താം.
ടെക്നിക്കലി ഇത്രയും മികച്ച ഒരു സിനിമ, പെർഫെക്റ്റ് ആയ ഒരു സിനിമ ഇന്ത്യയിൽ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. കളക്ഷനിൽ റെക്കോർഡുകൾ തീർത്ത ബാഹുബലി ആയാലും പൊന്നിയിൻ സെൽവൻ ആയാലും ഗ്രാഫിക്സിന്റെ സാന്നിധ്യം നമ്മെ ബോധ്യപ്പെടുത്തി കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. അങ്ങനെയൊരു വേർതിരിവ് 2018 ൽ നമുക്ക് അനുഭവപ്പെടുന്നില്ല എന്നുള്ളതാണ് സിനിമയെ മികച്ചതാക്കുന്നത്.
ഇന്ദ്രൻസ് അഭിനേതാവാണോ അതോ അതിശയപ്പിറവിയാണോ. നമ്മൾ അനുഭവിച്ച ഒരു ദുരന്തം പ്രമേയമാക്കി എടുത്ത സിനിമ കാണികൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നുണ്ടെങ്കിൽ ജൂഡ് എന്ന തിരക്കഥാകൃത്തിന്റെ രചനാ വൈഭവത്തെയാണ് അത് കാണിക്കുന്നത്. അവനവന്റെ ഭൂമികയിൽ ഒരു രചയിതാവിന്റെ അസാമാന്യ കയ്യടക്കത്തിന്റെ തെളിവായി ഈ സിനിമ മാറുന്നു. ജൂഡ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും വളർച്ചയിലേക്കുള്ള വൻ കുതിപ്പിന്റെ തുടക്കമാണിത്.
നമ്മൾ ആ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു പോയതുപോലെയാണ് തോന്നിയത് എന്നാണ് പടം കഴിഞ്ഞപ്പോൾ ഭാര്യ എന്നോട് പറഞ്ഞത്. നെഞ്ചിൽ അതിന്റെ വിമ്മിഷ്ടം അവർക്ക് ബാക്കിനിൽക്കുന്നുണ്ടായിരുന്നു. സംവിധായകന്റെയും ഛായഗ്രാഹകന്റെയും മനസ്സ് ഒന്നായി ചേരുമ്പോൾ അഭ്രപാളികളിൽ സിനിമ എത്രമാത്രം മനോഹരമാകും അത്ഭുതമാകും എന്നാണ് ഭാര്യയുടെ ഈ വാക്കുകൾ കേട്ടപ്പോൾ എനിക്ക് തോന്നിയത്. അഖിൽ ജോർജിന്റെ ആ വൈഭവത്തിന് ഒരു സല്യൂട്ട്. സിനിമയുടെ ഓരോ ഫ്രെയിമും എത്രമാത്രം മനോഹരമാക്കാം ഭയാനകമാക്കാം എന്ന് തന്റെ കരവിരുതിനാൽ തെളിയിച്ചിരിക്കുന്നു കൈത്തഴക്കം വന്ന കലാസംവിധായകൻ മോഹൻദാസ്.
തിരശ്ശീലയിൽ കഥാപാത്രങ്ങളെ യല്ലാതെ താരങ്ങളെ കാണാനാവുന്നില്ല എന്നതാണ് അഭിനേതാക്കൾ ഈ സിനിമയ്ക്ക് നൽകിയ സംഭാവന. തിയേറ്ററിൽ നിന്ന് അകന്നു പോയിക്കൊണ്ടിരുന്ന പ്രേക്ഷകരെ വീണ്ടും തിയേറ്ററിലേക്ക് അടുപ്പിക്കാൻ സാധിച്ചു എന്നതിൽ 2018 ന്റെ ശില്പികൾക്ക് അഭിമാനിക്കാം.
നിർമ്മാതാക്കളെ പറ്റി പരാമർശിക്കാതെ പോകുന്നത് തികച്ചും തെറ്റായി പോകും. ഇങ്ങനെ ഒരു സിനിമ എടുക്കാൻ, ഇത്രയും വലിയ മുതൽമുടക്കിൽ ഒരു സിനിമയെടുക്കാൻ സന്മനസ്സ് കാണിച്ച കലാകാരനായ കലാഹൃദയമുള്ള വേണു കുന്നപ്പള്ളി. അഭ്രപാളികളിൽ അത്ഭുതം കാണിക്കാൻ മുതൽ വേണം അത് മുടക്കണം. മുതൽ മുടക്കാൻ ആളില്ലെങ്കിൽ സിനിമയില്ല എന്നതാണ് സത്യം. വേണു കുന്നപ്പള്ളി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ഒപ്പം സി കെ പത്മകുമാറും ആന്റോ ജോസഫും.
2018ന്റെ വൻ വിജയത്തോടൊപ്പം,അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും പ്രേക്ഷകരെ ആകർഷിച്ചു മുന്നേറുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ശുഭകരമായ കാലമാണ് സിനിമയ്ക്ക് വരാനുള്ളതെന്ന് നമുക്ക് പ്രതീക്ഷിക്കാം..