സുപ്രീംകോടതി വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്ന് ഹൈക്കോടതി. ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ടതിനെതിരെ സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്. നിയമനത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ എന്ത് ചെയ്യുമെന്ന് കോടതി വി.സിമാരോട് ചോദിച്ചു. വിസിമാരുടെ നിയമനത്തിൽ യുജിസി ചട്ടം ബാധകമാണെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ വിധി വന്നശേഷവും പദവിയിൽ തുടരുന്നത് തെറ്റല്ലേയെന്നും കോടിതി ചോദിച്ചു. വിസിമാരെ നിയമിച്ചിരിക്കുന്നത് ചാൻസലറാണ്. നിയമനാധികാരി ചാൻസലർ തന്നെയാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തിൽ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ അറിയിച്ചു. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
ഒരു വിസിയെയും താൻ പുറത്താക്കുകയോ സ്വാഭാവിക നീതി നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു. നിയമവിരുദ്ധമായി നിയമം നടത്തിയവർക്ക് പുറത്തേക്കുള്ള വഴി മാന്യമായ കാണിച്ചു കൊടുക്കുകയാണ് ചെയ്തതെന്നാണ് ഗവർണറുടെ വിശദീകരണം. ഇപ്പോഴുള്ള വിസിമാർക്കും വിസി സ്ഥാനത്തേക്ക് ഇനിയും അപേക്ഷിക്കാം. യോഗ്യതയുണ്ടെങ്കിൽ അവരെയും പരിഗണിക്കും. വിസി സ്ഥാനത്തേക്ക് അവർക്കും അങ്ങനെ വീണ്ടും വരാം. കണ്ണൂർ വിസിയുടെ പുനർ നിയമന കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും ഗവർണർ വിശദീകരിച്ചു.