യുക്രെയ്ൻ അതിർത്തിയോടു ചേർന്നുകിടക്കുന്ന ബെൽഗൊറോദിലുള്ള റഷ്യൻ സൈനിക പരിശീലനകേന്ദ്രത്തിൽ വെടിവയ്പ്പുണ്ടായി. അപ്രതീക്ഷിതമായുണ്ടായ വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ടു. 15 പേർക്കു ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്. ഈയിടെയായി സൈന്യത്തിൽ ചേർന്ന കരുതൽ സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റഷ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്രമം നടത്തിയ രണ്ട് ഭീകരരെ വെടിവച്ചുകൊന്നതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പഴയ സോവിയറ്റ് റിപ്പബ്ലിക്കായ തജിക്കിസ്ഥാനിൽ നിന്നുള്ള ഭീകരരാണ് ആക്രമണം നടത്തിയതിന് പിന്നിലെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു. അതേസമയം കിഴക്ക് – തെക്ക് യുക്രെയ്ൻ പ്രദേശങ്ങളിൽ കനത്ത ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. മേഖലയിലെ 30 പട്ടണങ്ങളിലും ഗ്രാമങ്ങളിലുമാണ് റഷ്യ ഇതിനോടകം വ്യോമാക്രമണം നടത്തിയിട്ടുള്ളത്. യുക്രെയ്ൻ – റഷ്യ സേനയുടെ 24 കേന്ദ്രങ്ങളിലും ആക്രമണം നടന്നിട്ടുണ്ട്.
കൂടാതെ റഷ്യൻ റോക്കറ്റാക്രമണത്തിൽ ഡോണെറ്റ്സ്കിലെ മേയറുടെ ഓഫിസിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഡോണെറ്റ്സ്ക്, ഹേഴ്സൻ, മൈക്കലേവ് പ്രവിശ്യകളിൽ യുക്രെയ്ൻ സേനയുടെ മുന്നേറ്റം തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.