ഹജ്ജിന് കാൽനടയായി പുറപ്പെട്ട മലയാളി തീർത്ഥാടകൻ ശിഹാബ് ചോറ്റൂർ സൗദിയിലെത്തി. കേരളത്തിൽ നിന്ന് പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് രാജ്യങ്ങളിലൂടെ കാൽ നടയായാണ് ലക്ഷ്യ സ്ഥാനമായ സൗദിയിലെത്തിയത്. ശിഹാബിന്റെ മുന്നിലുളള അടുത്ത ലക്ഷ്യം മദീനയാണ്.
കഴിഞ്ഞ ജൂൺ ആദ്യവാരത്തിലാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽ നിന്ന് കാൽ നടയായി ഹജ്ജ് യാത്രയാരംഭിച്ചത്. ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ സൈതലവി-സൈനബ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശിഹാബ്.
2023 ലെ ഹജ്ജ് ലക്ഷ്യമാക്കിയാണ് ശിഹാബ് യാത്ര തിരിച്ചത്. പാകിസ്ഥാനിൽ നിന്ന് ഇറാനിലേക്ക് ചില പ്രശ്നങ്ങൾ കാരണം വിമാനത്തിലായിരുന്നു ശിഹാബ് യാത്ര ചെയ്തത്. സൗദിയിലെ ഹഫർ ബാത്വിൻ വഴിയാണ് മദീനയിലേക്കുള്ള നടത്തം.
74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് പഞ്ചാബിലെത്തി വാഗാ അതിർത്തിയിലൂടെ പാകിസ്ഥാനിൽ എത്തുകയായിരുന്നു ശിഹാബിന്റെ ലക്ഷ്യം. നാല് മാസത്തോളം പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിനാണ് പാകിസ്ഥാനിലേക്ക് പ്രവേശിക്കാനായത്. അമൃത്സറിലെ ആഫിയ കിഡ്സ് സ്കൂളിലാണ് നാല് മാസത്തോളം ശിഹാബ് താമസിച്ചിരുന്നത്. ഫെബ്രുവരി 5നാണ് പാകിസ്ഥാൻ വിസ നൽകിയത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സൂപ്പർമാർക്കറ്റ് നടത്തുകയാണ് ശിഹാബ്.