യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ബഹിരാകാശത്തുള്ള സുൽത്താൻ അൽ നെയാദിയും തമ്മിൽ ആശയവിനിമയം നടത്തും. മാർച്ച് 7ന് യുഎഇ സമയം വൈകുന്നേരം 4.50 നാണ് ഇരുവരും തമ്മിൽ ആശയ വിനിമയം നടത്തുന്നതെന്ന് നാസ വ്യക്തമാക്കി.
അൽ നെയാദിയും മൂന്നു യാത്രികരും കയറിയ സ്പേസ് എക്സ് ക്രൂ 6 പേടകം മാർച്ച് 2നാണ് യുഎസിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നത്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യമായ ഐഎസ്എസിൽ അൽ നെയാദിയും സംഘവും ആറ് മാസമാണ് ചെലവഴിക്കുക. ദൗത്യ സംഘത്തിൽ യുഎസിന്റെ സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, റഷ്യയുടെ ആൻഡ്രി ഫെഡ്യേവ് എന്നിവരുമുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയം മൂന്നു തവണ സന്ദർശിച്ചിട്ടുള്ള സ്റ്റീഫൻ ബോവെൻ ആണ് സംഘത്തലവൻ.
ബഹിരാകാശ നിലയത്തിലെ മൈക്രോ ഗ്രാവിറ്റി ലബോറട്ടറിയിൽ ഇരുനൂറിലേറെ ശാസ്ത്ര പരീക്ഷണങ്ങൾ സംഘം നടത്തും. 20 എണ്ണത്തിന് അൽനെയാദി നേതൃത്വം നൽകും. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുന്ന നാസയുടെ പരീക്ഷണം ഉൾപ്പെടെയാണിത്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും 2019 ൽ ബഹിരാകാശ സഞ്ചാരി ഹസ്സ അൽമൻസൂരിയുമായി ഐഎസ്എസിലെ തന്റെ രണ്ടാം ദിവസം സംവദിച്ചിരുന്നു. എട്ട് ദിവസം ചെലവഴിച്ച ബഹിരാകാശ നിലയത്തിൽ പോയ ആദ്യ യുഎഇ ബഹിരാകാശ സഞ്ചാരിയാണ് അൽമൻസൂരി.
ബഹിരാകാശ സഞ്ചാരികളുമായി യുഎഇയിലെ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രതിവാര പരിപാടികളും നടത്തും. 20,000 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പ്രത്യേക പരിപാടിയ്ക്ക് നേത്യത്വം വഹിക്കുന്നത് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്സി) ആണ്. യുഎഇയിലെ വിദ്യാഭ്യാസ മേഖലയിലെ ചരിത്രസംഭവമാകും ഈ സംവാദം. ആറ് മാസത്തിലുടനീളം 13 തത്സമയ കോളുകളും 10 ഹാം റേഡിയോ ആശയവിനിമയങ്ങളും ഉണ്ടാകും.