ദീപ്തവും സുന്ദരവുമായ ജീവിത വിജയത്തിന് ഹൃദയത്തില്‍ സത്യസന്ധതയും പെരുമാറ്റത്തില്‍ സൗമ്യവും കാത്തുസൂക്ഷിക്കണമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന് മേളയിൽ പറഞ്ഞു. ഈ രണ്ട് ഗുണങ്ങളും ഹൃദയത്തില്‍ സൂക്ഷിക്കാനും ജീവിതത്തില്‍ പകര്‍ത്താനും കഴിഞ്ഞാല്‍ വിജയകരമായ ജീവിതം തേടി എവിടെയും പോവേണ്ടതില്ലെന്ന് പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഷാരൂഖ് ഖാന് ചൂണ്ടിക്കാട്ടി. 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയപ്പെട്ട ബോളിവുഡ് താരം.
ജീവിതത്തില്‍ മോശം അവസ്ഥയും സഹജീവികളെ വേദനിപ്പിക്കാനുള്ള ത്വരയും ഉണ്ടാവും. അത്തരം ഘട്ടങ്ങളില്‍ ശുദ്ധമായ ഹൃദയത്തോടെ നേരിടാന്‍ കഴിഞ്ഞാന്‍ ദൈവം അനുഗ്രഹിക്കും. ജീവിത വിജയം കൈവരിക്കാനും കഴിയും. ഷാര്‍ജയെ ആവേശത്തിരയിലാഴ്ത്തിയാണ് ഷാരൂഖ് ഖാന് പുസ്തകോത്സവത്തില്‍ എത്തിയത്.
വെള്ളിയാഴ്ച രാവിലെ തന്നെ ആരാധകര്‍ ഷാര്‍ജ എക്സ്പോ സെൻ്ററിലെത്തിയിരുന്നു. ഉച്ചയോടെ പുസ്തകോത്സവ വേദിയും പരിസരവും ആരാധകരെ കൊണ്ട് നിറഞ്ഞു. പുസ്തകോത്സവത്തിലെ ബോള്‍റൂമില്‍ കയറിപ്പറ്റാന്‍ തിക്കും തിരക്കുമായിരുന്നു. താരത്തിൻ്റെ വരവ് കണക്കാക്കി ഷാര്‍ജ ബുക്ക് അതോറിറ്റി മികച്ച സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു. ബോള്റൂമിലേക്ക് താരം പ്രവേശിച്ചതോടെ ആളുകള്‍ ആവേശത്തോടെ എഴുന്നേറ്റ് നിന്ന് വരവേറ്റു.
എൻ്റെ സിനിമകളില്‍ നിങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് എൻ്റെ ആവേശമെന്ന് അദ്ദേഹം പറഞ്ഞു. ഉറക്കത്തിലും ഉണര്‍വിലും ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നു. ഈ 57-ാം വയസ്സില്‍ സിനിമയില്‍ സജീവമായി നില്‍ക്കാനും 18 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവേശം നല്‍കുന്നതും പ്രേക്ഷകര്‍ നല്കുന്ന സ്നേഹമാണ്. ഷാരൂഖ് ഖാന് പറയുന്നു.
കൂടാതെ ‘ബാസിഗര്‍’, ‘ഓം ശാന്തി ഓം’, ‘ഡോണ്‍’,തുടങ്ങിയ സിനിമകളിലെ സൂപ്പര്‍ഹിറ്റ് ഡയലോഗുകള്‍ സ്റ്റേജില്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ആവേശത്തിലാക്കി.
ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമ ആൻ്റ് കള്‍ച്ചറല്‍ അവാര്‍ഡ് നല്കി ഷാര്‍ജ ബുക്ക് അതോറിറ്റി ഷാരൂഖ് ഖാനെ ആദരിച്ചു. ആസിഡ് ആക്രമണത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായി ഷാരൂഖ് ഖാന് പറഞ്ഞു.
നിങ്ങള്‍ നല്കുന്ന ഈ സ്നേഹത്തിന് ഞാന്‍ നന്ദിയുള്ളവനാണ്. ഇതൊരു പുസ്തക മേളയായതിനാല്‍ ഞാന്‍ മിതത്വം പാലിക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുമായിരുന്നുവെന്നാണ് ആരാധകരോട് ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്. ഇമാറാത്തിൻ്റെ വൈവിധ്യത്തെയും സംസ്കാരത്തെയും ഇഷ്ടപ്പെടുന്നു. സ്വന്തം സംസ്കാരം അടിച്ചേല്പിക്കാതെ വ്യത്യസ്ഥതകളെ സ്വീകരിക്കുന്നു. ഒപ്പം യുഎഇയിലെ വൃത്തിയുള്ളതും വലിപ്പമേറിയതുമായ റോഡുകളെ ഇഷ്ടപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയും ഷാരൂഖ് ഖാനൊപ്പം വേദിയിലെത്തിയിരുന്നു. സിനിമാ മേഖലയില്‍ സൗണ്ട് എഞ്ചിനീയറിംഗ് രംഗത്ത് മികച്ച സംഭാവനകള്‍ അര്‍പ്പിച്ച റസൂല്‍ പൂക്കുട്ടിയെയും ഷാര്‍ജ ബുക്ക് അതോറിറ്റി അവാര്‍ഡ് നല്കി ആദരിച്ചു.