ഷാർജ അക്ഷരോത്സവ ലഹരിയിലേക്ക് ചേക്കേറാൻ ഇനി ഏതാനും ദിവസത്തെ കാത്തിരിപ്പ് മാത്രം. 2022 ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ രണ്ട് മുതൽ. വാക്കുകൾ വ്യാപിക്കട്ടെ എന്നതാണ് ഇത്തവണത്തെ പുസ്തകോൽസവത്തിൻ്റെ പ്രമേയം. ഇത്തവണത്തെ അതിഥി രാജ്യം ഇറ്റലിയാണ്. പുസ്തകോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
നവംബര്‍ 2 മുതൽ 13 വരെയാണ് ഈ വർഷത്തെ പുസ്തകോൽസവം നടക്കുന്നത്. ലോകമെമ്പാടുമുള്ള നൂറുകണക്കിന് ലോക പ്രശസ്ത എഴുത്തുകാര്‍ ഇത്തവണയും ഷാർജയിലെത്തും. പ്രമുഖ എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും വായനക്കാരുമായുള്ള സംവാദവും ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവത്തിൻ്റെ പ്രധാന ആകര്‍ഷണങ്ങളിൽ ഒന്നാണ്. പതിനഞ്ച് ലക്ഷത്തോളം പുസ്തകങ്ങൾ ഇത്തവണ വായനക്കാരിലേക്കെത്തും. ഇന്ത്യയടക്കം 95 രാജ്യങ്ങളിൽ നിന്ന് 2,213 പ്രസാധകരാണ് മേളയുടെ ഭാഗമാകുക.
2022 ബുക്കർ പ്രൈസ് സ്വന്തമാക്കിയ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീ, ഇന്ത്യൻ–അമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്ര, ഇന്ത്യൻ വംശജയായ കനേഡിയൻ കവയിത്രി റുപി കൗർ, കാർട്ടൂിസ്റ്റും എഴുത്തുകാരനുമായ ലിങ്കൺ പിയേഴ്സ് തുടങ്ങിയ പ്രശസ്ത എഴുത്തുകാരും മേളയിൽ അണിനിരക്കും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങൾ ഇത്തവണയും ഷാർജ പുസ്തകോൽസവത്തിൽ മാറ്റുരക്കും. കലാ സാംസ്കാരിക പരിപാടികള്‍, ചര്‍ച്ചകള്‍, ശില്പശാലകള്, സംവാദങ്ങള്‍, നാടകം, സംഗീത പരിപാടി ഉൾപ്പടെ 12 ദിവസമാണ് മേളയുണ്ടായിരിക്കുക. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളും കുറഞ്ഞതിനാൽ ഇത്തവണ പുസ്തകോൽസവത്തിലേക്ക് പുസ്തകപ്രേമികളുടെ വലിയ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്.