ഷാർജയിലെ ഭക്ഷണശാലകൾക്ക് വിശുദ്ധ റമദാൻ മാസത്തിൽ ഭക്ഷണം പാകം ചെയ്യാൻ പെർമിറ്റ് ഏർപ്പെടുത്തി. ഷാർജ നഗരസഭയാണ് റമദാനിൽ ഭക്ഷണശാലകൾ പാലിക്കേണ്ട ചട്ടങ്ങൾ പുറപ്പെടുവിച്ചത്.
രണ്ടുതരം പെർമിറ്റുകളാണ് അനുവദിക്കുന്നത്. പകൽ സമയത്ത് ഭക്ഷണം പാകം ചെയ്യുന്നതിനും ഇഫ്താർ സമയത്ത് ലഘുഭക്ഷണം വിൽപനയ്ക്കായി പ്രദർശിപ്പിക്കുന്നതിനും പ്രത്യേക അനുമതി തേടണം. റമദാനിൽ പകൽ സമയത്ത് ഭക്ഷണം പാകം ചെയ്യാനും അവ വിൽപനക്ക് വെക്കാനും ഭക്ഷണശാലകൾ 3000 ദിർഹത്തിന്റെ പ്രത്യേക പെർമിറ്റ് കരസ്ഥമാക്കണം. ഇഫ്താർ സമയത്തേക്ക് ലഘുഭക്ഷണം പാകം ചെയ്യാനും അവ പ്രദർശിപ്പിക്കാനും ഭക്ഷണശാലകൾ 500 ദിർഹത്തിന്റെ പെർമിറ്റും നേടിയിരിക്കണം.
ഷാർജ മുനിസിപ്പാലിറ്റിയുടെ സബർബ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിലെ ഇൻഡസ്ട്രിയൽ ഏരിയ 5-ലെ ഫുഡ് കൺട്രോൾ സെക്ഷൻ കൗണ്ടറിൽ പെർമിറ്റിന് അപേക്ഷിക്കാം. ഷോപ്പിങ് സെന്ററുകൾക്ക് അകത്ത് പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകൾക്കും കഫ്തീരിയകൾക്കും ഈ ചട്ടങ്ങൾ ബാധകമാണ്. പകൽ സമയത്ത് റെസ്റ്റോറന്റുകളിലെ ഡൈനിങ് ഹാളിൽ ഭക്ഷണം വിളമ്പാൻ അനുമതിയില്ല. ആവശ്യക്കാർക്ക് റെസ്റ്റോറന്റിൽനിന്ന് വാങ്ങി കൊണ്ടുപോകാം. പാചകത്തിനായി അനുവദിച്ച കിച്ചനിൽ മാത്രമേ ഭക്ഷണം പാകം ചെയ്യാൻ പാടുള്ളു.
ഇഫ്താറിനായി പാകം ചെയ്യുന്ന ലഘുഭക്ഷണങ്ങൾ സ്ഥാപനങ്ങൾക്ക് അരികിൽ പ്രദർശിപ്പിക്കാം. എന്നാൽ ഇവ മണ്ണും പൊടിയും ഏൽക്കാത്ത വിധം ചില്ല് കൂടിനകത്തായിരിക്കണം. സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലും ഫുഡ് ഗ്രേഡ് അലുമിനിയം ഫോയിൽ, കണ്ടെയിനറുകൾ എന്നിവയിലായിരിക്കണം ഭക്ഷണം കൈകാര്യം ചെയ്യേണ്ടതെന്നും ഭക്ഷ്യസുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.